മകളുടെ വിവാഹം നടക്കാന്‍ 9 ദിവസം ബാക്കി, വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും കൈക്കലാക്കി മാതാവ് വരനൊപ്പം ഒളിച്ചോടി

ലക്‌നൗ: വധുവിന്റെ മാതാവ് വരനോടൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. വിവാഹത്തിന് വെറും ഒന്‍പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇവരുടെ ഒളിച്ചോട്ടം. ഏപ്രില്‍ 16നു നടക്കേണ്ടിയിരുന്ന വിവാഹത്തിനായി വധുവിന് വാങ്ങിവച്ചിരുന്ന സ്വര്‍ണ്ണവുമായാണ് യുവാവിനൊപ്പം സ്ഥലംവിട്ടത്. മദ്രക് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മനോഹര്‍പൂര്‍ ഗ്രാമത്തില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം ഇതുമാത്രമാണ്. വധുവിന്റെ പിതാവ് ജിതേന്ദ്ര കുമാര്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മകള്‍ ശിവാനിയുടെയും രാഹുലിന്റെയും വിവാഹം ഉറപ്പിച്ചിരുന്നത്. മകളുടെ വിവാഹത്തിനായി 5 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ തയ്യാറാക്കി വച്ചിരുന്നു. കൂടാതെ 3,50,000 രൂപയുടെ ക്രമീകരണങ്ങളും ചെയ്തിരുന്നു. അതിനിടെയാണ് ഈ സംഭവ വികാസം. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാവും വരനും തമ്മില്‍ നേരത്തെ തന്നെ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ മകളുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നതും മാതാവ് മുന്‍പന്തിയില്‍ നിന്നുകൊണ്ടു തന്നെയാണ്.
വിവാഹ ഒരുക്കങ്ങള്‍ അറിയാനെന്ന വ്യാജേന വരന്‍ ഇടയ്ക്കിടെ അവരുടെ വീട്ടില്‍ വന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ വരന്‍ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. വീട്ടുകാര്‍ അറിയാതെ ഇരുവരും തമ്മിലുള്ള അടുപ്പം മുന്നോട്ട് പോയി. ഇതിനിടെയാണ് വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവതി സ്വര്‍ണവും പണവും കൈക്കാലാക്കി ഭാവി മരുമകനോടൊപ്പം ഒളിച്ചോടിയത്. മാതാവ് വീട്ടില്‍ പത്ത് രൂപ പോലും ബാക്കി വച്ചിട്ടില്ലെന്ന് മകള്‍ പറയുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഓരോ പൈസയും എടുത്ത് രാഹുലിനൊപ്പം പോയതായി ഭര്‍ത്താവ് ജിതേന്ദ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page