ജനവാസ കേന്ദ്രത്തിലെ വയലില്‍ മൊബൈല്‍ ടവറിന് നീക്കം; പ്രതിഷേധം ശക്തമായി

കാസര്‍കോട്: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ആറാംവാര്‍ഡിലെ ജനവാസ കേന്ദ്രത്തിന് നടുവിലെ വയലില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ടവര്‍ നിര്‍മ്മിക്കാന്‍ എത്തിയ തൊഴിലാളികള്‍ തിരിച്ചുപോയി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിന് നടുവിലുള്ള വയലിലാണ് ടവര്‍ നിര്‍മിക്കാന്‍ നീക്കം ആരംഭിച്ചിട്ടുള്ളത്. ഇത് ടവര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വാര്‍ഡ് മെമ്പര്‍ സീത ഗണേഷ് ആരോപിച്ചു. അമ്പലത്തിന് മുന്നിലുള്ള ട്രാന്‍സ്‌ഫോര്‍മറിലേക്ക് വൈദ്യുതി എത്തിക്കുന്ന 11,000 വോള്‍ട്ടിന്റെ കെ വി ലൈനും ഈ സ്ഥലത്തുകൂടിയാണ് കടന്നുപോകുന്നതെന്ന് അവര്‍ പറഞ്ഞു. ടവര്‍ നിര്‍മ്മിക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് നിയമമുണ്ട്. മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് പാലിക്കേണ്ട വ്യവസ്ഥകള്‍ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് അനിവാര്യമാണെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ ടവര്‍ സ്ഥാപിക്കുന്നതിന് യാതൊരു അനുമതിയും പഞ്ചായത്തില്‍ നിന്ന് നേടിയിട്ടില്ല. ടവറിന്റെ കാര്യം വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ തന്നെ അറിയിക്കുകയോ പഞ്ചായത്തില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് സീത ഗണേഷ് പറഞ്ഞു. പരിസരവാസികളുടെ അനുമതി പത്രം പോലും വാങ്ങിക്കാതെയാണ് ടവര്‍ സ്ഥാപിക്കാന്‍ നീക്കം നടത്തുന്നത്. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ടവര്‍ നിര്‍മ്മാണമെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page