പിതാവിനെ വിറക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്‌; മകന്‍ കുറ്റക്കാരനെന്ന് കോടതി

കാസര്‍കോട്: പിതാവിനെ വിറക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മാലോം ഗ്രാമത്തിലെ അതിരുമാവു കോളനിയിലെ പാപ്പിനി വീട്ടില്‍ ദാമോദര(62)നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ മകന്‍ അനീഷി(36)നെ കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ദൃക്‌സാക്ഷികളായ കൊല്ലപ്പെട്ട ദാമോദരന്റെ ഭാര്യ രാധാമണി, മക്കളായ സനീഷ്, ദിവ്യ എന്നിവരും അയല്‍വാസികളും കൂറുമാറിയിട്ടും കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു.
2019 ജുലൈ 28ന് രാത്രി 11.45 നാണ് കൊല നടന്നത്. രാത്രി മദ്യപിച്ചെത്തിയ പ്രതി പിതാവുമായി വാക്കേറ്റം നടത്തിയിരുന്നു. തുടര്‍ന്ന് കൊല്ലപ്പെട്ട ദാമോദരന്‍ ഭാര്യ രാധാമണിയെ ആക്രമിക്കാന്‍ വാക്കത്തിയുമായി പോയപ്പോള്‍ പ്രതി തടയുകയായിരുന്നു. അതിനിടെ അനീഷിന് പരിക്കേറ്റിരുന്നു. കൂടുതല്‍ പ്രകോപിതനായപ്പോള്‍ മകന്‍ വീട്ടിലെ വിറക് ഷെഡില്‍ നിന്ന് വിറകെടുത്ത് ദാമോദരന്റെ തലക്ക് അടിച്ചു പരിക്കേല്‍പ്പിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പറയുന്നു. പരിക്കേറ്റ ദാമോദരന്‍ ചോരവാര്‍ന്നാണ് മരണപ്പെടുന്നത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിടിവലിക്കിടയില്‍ പ്രതിയുടെ കൈക്കേറ്റ മുറിവും മരണപ്പെട്ട ദാമോദരന്റെ വസ്ത്രത്തില്‍ നിന്നും മറ്റു തൊണ്ടിമുതലുകളില്‍ നിന്നും കിട്ടിയ പ്രതിയുടെ രക്തത്തിന്റെ സാന്നിദ്ധ്യവും കേസില്‍ നിര്‍ണ്ണായക തെളിവായി.
കേസില്‍ പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിച്ചു. 39 രേഖകളും പതിനൊന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. സംഭവ സമയത്ത് ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന വിനോദ് കുമാര്‍ കെ.പി.യാണ് കേസന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രതിയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു പോക്‌സോ കേസും നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ ലോഹിതാക്ഷന്‍, അഡ്വക്കറ്റ് ആതിര ബാലന്‍ എന്നിവര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page