പണയം വെക്കാൻ നൽകിയ മാല തിരിച്ചു ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; കൊലയ്ക്ക് മുമ്പ് നാല് പെഗ് മദ്യം കഴിച്ചു; ഫര്‍സാനയെ കൊലപ്പെടുത്തിയത് വൈരാഗ്യം കാരണമെന്ന് അഫാന്റെ മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പെണ്‍സുഹൃത്തായ ഫര്‍സാനയെ കൊലപ്പെടുത്തിയത് വൈരാഗ്യം കാരണമെന്നാണ് അഫാന്റെ മൊഴി. ഫര്‍സാനയോട് വൈരാഗ്യം ഉണ്ടായിരുന്ന കാര്യം തെളിവെടുപ്പിനിടെ അഫാന്‍ പൊലീസിനോട് സമ്മതിച്ചു. പണയം വെക്കാന്‍ നല്‍കിയ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യ കാരണം. മാല വീട്ടുകാർ അറിയാതെ ആയിരുന്നു ഫര്‍സാന അഫാന് നല്‍കിയത്. മാല വീട്ടുകാർ ചോദിക്കുമെന്ന് ഭയന്ന്
അവധി ദിവസങ്ങളില്‍ പോലും ഫര്‍സാനയ്ക്ക് ബസ്റ്റാന്‍ഡിലും മറ്റ് സ്ഥലങ്ങളിലും പോയി ഇരിക്കേണ്ടി വന്നു. എന്നാല്‍ മാല എടുത്തു നല്‍കാന്‍ കാലതാമസം നേരിട്ടതോടെ ഫര്‍സാനയുടെ മാതാവ് മാല കഴുത്തില്‍ കാണാത്തതിനെക്കുറിച്ച് ചോദിച്ചു. വീട്ടുകാർ അറിഞ്ഞ സ്ഥിതിക്ക് മാല വേഗം എടുത്തു തരണമെന്ന് ആവശ്യപ്പെട്ട് അഫാനുമേല്‍ ഫര്‍സാന കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ ഫര്‍സാനയോട് വൈരാഗ്യം വർദ്ധിക്കാൻ കാരണമായെന്നാണ് അഫാന്റെ മൊഴി.
സമ്മര്‍ദ്ദം കൂടിയതോടെ പിതാവ് റഹീമിന്റെ പേരിലുള്ള കാര്‍ പണയപ്പെടുത്തി അഫാന്‍ മാല തിരിച്ചു നല്‍കി. പിന്നെ ഇവർ തമ്മിൽ പരസ്പരം അടുപ്പം കുറഞ്ഞു. ലത്തീഫിന്റെയും ഭാര്യയുടെയും കൊലയ്ക്ക് പിന്നാലെ വെഞ്ഞാറമൂട്ടിലെ ബാറിലെത്തി 4 പെഗ്ഗ് മദ്യം കഴിച്ച ശേഷം 350 എംഎല്‍ മദ്യം കുപ്പിയില്‍ വാങ്ങി. ഇതിന് ശേഷമാണ് ഫര്‍സാനയെ കൂട്ടി കൊണ്ടു വരാന്‍ പോയത്.
മാതാവിന് അസുഖം കൂടുതലാണെന്നും ഫര്‍സാനയെ കാണണമെന്നും പറഞ്ഞായിരുന്നു വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടില്‍ ഇരുവരും ബൈക്കില്‍ എത്തി പൂട്ടിയ ഗേറ്റ് തുറക്കാന്‍ നോക്കിയപ്പോൾ അഫാന്റെ കൈയ്യില്‍ നിന്നും താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് വീടിന്റെ മുന്നില്‍ തെക്ക് ഭാഗത്തുള്ള മതിലില്‍ ഉയരം കുറഞ്ഞ ഭാഗത്തുകൂടി ചാടി കടന്ന് ഇരുവരും വീട്ടില്‍ അകത്ത് കടക്കുകയായിരുന്നു. ശേഷം മുകളിലത്തെ നിലയിലെ മുറിയില്‍ ഫര്‍സാന ഇരുന്നു. ഈ സമയം അഫാന്റെ സഹോദരന്‍ വീട്ടിൽ വന്നു. സഹോദരനെ കുഴിമന്തി വാങ്ങാന്‍ അഫാന്‍ പറഞ്ഞു വിട്ടു. പിന്നാലെ മുറിയിലിരുന്ന ഫര്‍സാനയോട് മൂന്ന് പേരെ കൊലപ്പെടുത്തിയ വിവരം അഫാന്‍ പറഞ്ഞു. ഇതു കേട്ട് കസേരയില്‍ ഇരുന്നു കരഞ്ഞ ഫര്‍സാനയെ അഫാന്‍ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുഴിമന്തി വാങ്ങി തിരികെ എത്തിയ സഹോദരനെ അഫാന്‍ ഹാളില്‍ കുട്ടികൊണ്ടുവന്ന് കൊലപാതക വിവരങ്ങള്‍ ധരിപ്പിച്ചു. ഒരു നിമിഷം ആലോചിക്കും മുമ്പ് തന്നെ സഹോദരനെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. അടികൊണ്ട് തറയില്‍ വീണ സഹോദരന്‍ അഫാനെ നോക്കി. അനുജൻ പിടഞ്ഞുമരിക്കുന്നത് കണ്ട് അഫാന്റെ നിയന്ത്രണം പോയി. തുടര്‍ന്ന് രക്തമെല്ലാം കഴുകി ഡ്രസും മാറി കയ്യില്‍ കരുതിയിരുന്ന മദ്യത്തില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങി ഓട്ടോയില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഫർസാനയെ കൊല്ലുന്നതിനു മുമ്പാണ് പിതൃ സഹോദരൻ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയത്.
ലത്തീഫിനെ കൊല്ലാന്‍ പോകുമ്പോള്‍ നാഗരുകുഴിയിലുള്ള കടയില്‍ നിന്നും സിഗരറ്റും മുളകുപൊടിയും അഫാന്‍ വാങ്ങിയിരുന്നു. കൊല നടത്തുമ്പോള്‍ ആരെങ്കിലും വന്നാല്‍ അവരെ അപായപ്പെടുത്താനാണ് മുളകുപൊടി വാങ്ങിയതെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ലത്തീഫിന്റെ മൃതദ്ദേഹത്തിന് മുന്നിരുന്ന് അഫാന്‍ മൂന്ന് സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷമാണ് വീട് വിട്ടിറങ്ങിയത്. തെളിവെടുപ്പിനിടെ ബാഗില്‍ നിന്നും പൊലീസ് മുളകുപൊടി കണ്ടെടുത്തു. പേരുമലയിലെ വീട്ടില്‍ കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കൊലപാതകങ്ങളെ കുറിച്ച് അഫാന്‍ പൊലീസിനോട് പറഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page