തിരുവനന്തപുരം: ജോലിയിൽനിന്ന് പിരിച്ചു വിട്ട കരാറുകാരന്റെ ഡ്രൈവർ, സൂപ്പർവൈസറെ കുത്തിക്കൊലപ്പെടുത്തി. വക്കം കീഴാറ്റിങ്ങൽ വിളയിൽ മൂലയിലെ ഷിബു ( 45 ) വിനെയാണ് നിലക്കാ മുക്കിലെ പഴയ ബിവറേജസിനു സമീപം കൊലപ്പെടുത്തിയത്. സംഭവത്തിൽ കടയ്ക്കാവൂർ ചാവടി മുക്കിലെ വരുണിനെ (40) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ജലസേചനവകുപ്പു കരാർ ജോലി ചെയ്യുന്ന ആളുടെ ഡ്രൈവറായിരുന്ന പ്രതിയെ ജോലി സ്ഥലത്തുണ്ടായ അക്രമത്തെത്തുടർന്നു രണ്ടാഴ്ച മുമ്പു പിരിച്ചുവിട്ടിരുന്നു. തന്നെ പിരിച്ചുവിട്ടതിന് കാരണക്കാരൻ കരാറുകാരന്റെ ഓവർസിയറായ ഷിബുവാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം എന്ന് പറയുന്നു. കൂട്ടുകാരുമൊത്ത് തിങ്കളാഴ്ച രാത്രി ഇവർ മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിൽ ഈ പ്രശ്നം ചർച്ചയാവുകയും ഷിബുവിനെതിരെ വരുൺ ആരോപണമുന്നയിക്കുകയും ചെയ്തതായി പറയുന്നു. കൂട്ടുകാർ ഇതുവരെയും പിന്തിരിപ്പിച്ചു. അതിനു ശേഷം വീട്ടിലേക്കു മടങ്ങിയ ഷിബുവിൻ്റെ സ്കൂട്ടറിൽ വരുൺ കയറുകയും വഴിക്കുള്ള കടയിൽ നിന്ന് വീട്ടിലേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ ഷിബു കയറിയപ്പോൾ കയ്യിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ചു വരുൺ, ഷിബുവിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം വരുൺ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി കുറ്റമേറ്റു. അനുജയാണ് ഷിബുവിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.
