തൃശൂർ: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പട്ടാപ്പകൽ കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. ചാലക്കുടി സ്വദേശി റിജോയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 10 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. കടം വീട്ടാനായാണ് കൊള്ള നടത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
തൃശൂർ റൂറൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കവർച്ച നടന്നത്. ഹെല്‍മറ്റും മാസ്‌കും ധരിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് ബാങ്കിന്‍റെ അകത്തു കടന്ന് ക്യാഷ് കൗണ്ടറിന് സമീപത്തുണ്ടായ രണ്ട് ജീവനക്കാരേയും ഭക്ഷണം കഴിച്ചിരുന്ന ആറ് പേരേയും പൂട്ടിയിട്ടതിനു ശേഷമാണ് കവർച്ച നടത്തിയത്. മോഷ്ടാവ് അകത്തു വരുമ്പോള്‍ ബാങ്ക് മാനേജര്‍ ബാബുവും പ്യൂണ്‍ ആളൂര്‍ സ്വദേശി അരിക്കാട്ട് ടെജിയുമാണ് കൗണ്ടറിന് സമീപത്തുണ്ടായിരുന്നത്.
ഇവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി റൂമിലിട്ട് ആദ്യം പൂട്ടി. തുടർന്ന് ക്യാഷ് കൗണ്ടറിന്‍റെ ചില്ല് തകര്‍ത്ത് കൗണ്ടറിലുണ്ടായിരുന്ന അഞ്ച് ലക്ഷത്തിന്‍റെ അഞ്ഞൂറ് രൂപയുടെ മൂന്ന് കെട്ടുകളും ബാക്കിയുണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപയും കൈയ്യിൽ ഉണ്ടായിരുന്ന ബാഗിലാക്കി അതി വേഗത്തില്‍ പുറത്തിറങ്ങിയതിന് ശേഷം വന്ന സ്‌കൂട്ടറില്‍ തന്നെ മോഷ്ടാവ് തിരിച്ചു പോവുകയായിരുന്നു. 36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചാലക്കുടിയുമായി അടുത്ത് പരിചയമുള്ള തദ്ദേശീയനാണ് പ്രതിയെന്ന വിവരം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
