ഷിരൂര്‍ ദുരന്തത്തിന് മൊഗ്രാലില്‍ അവസരമൊരുങ്ങുന്നെന്നു പരാതി; ദേശീയപാതയിലെ മൊഗ്രാല്‍ പാലം പൊളിച്ച് മൂന്ന് വരിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

കാസര്‍കോട്: ദേശീയപാത ചെങ്കള-തലപ്പാടി റീച്ചിലെ മൊഗ്രാല്‍ പാലം പുനര്‍ നിര്‍മ്മിക്കാതെ ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നീക്കം ഷിരൂര്‍ ദുരന്തം വിളിച്ചുവരുത്താനുള്ള വഴിയൊരുക്കലായിരിക്കുമെന്നു നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ റീച്ചില്‍ കാസര്‍കോട് നിന്ന് തലപ്പാടി ഭാഗത്തേക്ക് സ്ലിപ്പ് റോഡ് കഴിഞ്ഞാല്‍ അവിടെനിന്ന് മൊഗ്രാല്‍ പാലം വഴി പോകാന്‍ സര്‍വീസ് റോഡോ നടപ്പാതയോ ഇല്ലാത്തത് ഭീതി ഉയര്‍ത്തുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ഈ സ്ഥലത്തു ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനവുമില്ലാത്തതു ദുരിതം ഇരട്ടിപ്പിക്കുമെന്നും ഏറെ കോളിളക്കം ഉണ്ടാക്കിയ ഷിരൂര്‍ ലോറി അപകടത്തിന് സമാനമായ അപകടങ്ങള്‍ ഭാവിയില്‍ ഇവിടെ സംഭവിച്ചേക്കാമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ കവാടമായ മൊഗ്രാല്‍ പാലം ഹൈവേ വികസനത്തിന്റെ ഭാഗമായി പുനര്‍നിര്‍മ്മിക്കാത്തതുമൂലം ഇവിടെയെത്തുമ്പോള്‍ മൂന്നുവരി ഹൈവേ രണ്ടുവരിയായി ചുരുങ്ങുകയും ചെയ്യുന്നു. കണ്ണൂരില്‍ നിന്നടക്കം വിവിധ ആവശ്യങ്ങള്‍ക്കായി മംഗളൂരുവിലേക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിലെത്തുമ്പോള്‍ പൊടുന്നനെ പാത രണ്ടായി ചുരുങ്ങുന്നത് വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടി വന്‍ അപകടങ്ങളില്‍ ചെന്ന് ചാടാനുള്ള സാധ്യത ഏറെയാണ്. തൊട്ടടുത്ത കര്‍ണാടകയില്‍ സമാന രീതിയിലുള്ള നിര്‍മ്മാണം മൂലം ജീവന്‍ കവര്‍ന്നെടുത്ത വന്‍ അപകടം സംഭവിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ-കച്ചവട-ആശുപത്രി ആവശ്യങ്ങള്‍ക്കു ആയിരക്കണക്കിന് വാഹനങ്ങള്‍ മംഗളൂരുവിലേക്ക് ചീറിപ്പായുന്ന പാതയായതിനാല്‍ നിര്‍മ്മാണത്തില്‍ അതീവ ജാഗ്രത ഉണ്ടാവണമെന്നും ഭയാശങ്കയോടെയാണ് പാലത്തെ ജനങ്ങള്‍ നോക്കിക്കാണുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. പഴയ മൊഗ്രാല്‍ പാലം പൊളിച്ച് മൂന്നു വരിയാക്കി പുനര്‍ നിര്‍മ്മിക്കുകയും സര്‍വീസ് റോഡ് സ്ഥാപിക്കുകയും ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളൂവെന്നു നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. മൊഗ്രാല്‍ ദേശീയ വേദി പ്രസിഡണ്ട് ടി.കെ അന്‍വര്‍, ജനറല്‍ സെക്രട്ടറി എം.എ മൂസ എന്നിവരും ഇതേ ആവശ്യമുന്നയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page