തിരുവനന്തപുരം : 63ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. 14 ജില്ലകളിൽ നിന്നായി 15,000 ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിന് തലസ്ഥാനത്തേക്ക് എത്തുക. സ്വർണകപ്പ് ഘോഷയാത്ര വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും.25 വേദികൾക്കും നദികളുടെ പേരുകളാണ് നൽകിട്ടുള്ളത്. പ്രധാന വേദിയായ സെന്‍ട്രൽ സ്റ്റേഡിയത്തിന് ഭാരതപ്പുഴ എന്നു പേരിട്ടിരുന്നെങ്കിലും, എംടി യോടുള്ള ആദരസൂചകമായി എം ടി നീള എന്ന് പേരു പുനർനാമകരണം ചെയ്തു. ഓരോ വേദിയിലേക്കും വേഗത്തിൽ എത്താൻ ക്യൂ ആർ കോഡ് സംവിധാനമുണ്ട്.വേദികളിലെല്ലാം ഡോക്ടർമാരുടെ സേവനവും, ആംബുലൻസും ഒരുക്കിയിട്ടുണ്ട്.മത്സര ഫലങ്ങൾ വേദികൾക്കരികിൽ ഡിജിറ്റൽ സൗകര്യത്തോടെ പ്രദർശിപ്പിക്കും. മത്സരങ്ങൾ കാണുന്നതിനും മത്സര പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് ഉത്സവം എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്.കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നീ 5 അഞ്ച് ഗോത്ര നൃത്തരൂപങ്ങൾ ആണ് വേദിയിൽ എത്തുക. സംസ്കൃതോത്സവവും അറബിക് കലോത്സവം ഇതിനൊപ്പം നടക്കും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും.പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ജനുവരി 8-ന് വൈകിട്ട് 5 ന് സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.
