കുന്നംകുളം: വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തൃശൂർ ആർത്താറ്റ് പള്ളിക്ക് പുറകു വശത്ത് പാടത്തോട് ചേർന്ന് താമസിക്കുന്ന കിഴക്ക്മുറി നാടൻചേരി വീട്ടിൽ സിന്ധു(55) വിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയായ സിന്ധുവിന്റെ സഹോദരീ ഭർത്താവ് കണ്ണനെ പൊലീസ് നിമിഷങ്ങൾക്കുള്ളിൽ തന്നെ കസ്റ്റഡിയിലെടുത്തു. കണ്ണന്റെ കയ്യിൽ നിന്ന് സിന്ധുവിന്റെ ആഭരണങ്ങളും പിടിച്ചെടുത്തു.തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോടെയാണ് സംഭവം. സിന്ധുവിന്റെ ഭർത്താവ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയ സമയത്താണ് കൊലപാതകം. ഈ സമയം സിന്ധു മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സിന്ധുവിന്റെ കരച്ചിൽ കേട്ട് അടുത്ത വീട്ടുകാർ വന്ന് നോക്കിയെങ്കിലും വാതിൽ ചാരിയ നിലയിൽ കണ്ടതോടെ തിരിച്ചു പോവുകയായിരുന്നു. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറ്റുപോകാറായ നിലയിലാണ് സിന്ധുവിനെ കണ്ടെത്തിയത്. സിന്ധുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് മാസ്ക് വച്ച് ഒരു യുവാവിനെ കണ്ടവരുണ്ട്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രവാസിയായിരുന്ന മണികണ്ഠനാണ് ഭർത്താവ്. നാട്ടിൽ തിരിച്ചെത്തിയ മണികണ്ഠൻ വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് തുടങ്ങിയിരുന്നു. ഇത് നടത്തിയിരുന്നത് സിന്ധുവായിരുന്നു. ആര്യശ്രീ, ആദർശ് എന്നിവരാണ് മക്കൾ.
