കുമ്പളയില്‍ യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസ്; 6 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച, രണ്ടു പേരെ വെറുതെ വിട്ടു

കാസര്‍കോട്: യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ ആറു പ്രതികള്‍ കുറ്റക്കാരാണെന്നു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തി. രണ്ടു പേരെ വെറുതെ വിട്ടു. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. മൊഗ്രാല്‍ പേരാല്‍, പൊട്ടോരി മൂലയിലെ അബ്ദുല്‍ സലാമി(22)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുമ്പള, ബദ്‌രിയ്യ നഗറിലെ മാങ്ങാമുടി സിദ്ദിഖ് (46), ഉമ്മര്‍ ഫാറൂഖ് (36), പെര്‍വാഡിലെ സഹീര്‍ (36), പേരാലിലെ നിയാസ് (28), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് (42), ആരിക്കാടി ബംബ്രാണിയിലെ ഹരീഷ് (36) എന്നിവരെയാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്. അരുണ്‍ കുമാര്‍, ഖലീല്‍ എന്നിവരെ വെറുതെ വിട്ടു. 2017 ഏപ്രില്‍ 30ന് വൈകിട്ടാണ് അബ്ദുല്‍ സലാമിനെ മൊഗ്രാല്‍, മാളിയങ്കര, കോട്ടയില്‍ വച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയത്. സലാമിനൊപ്പം ഉണ്ടായിരുന്ന നൗഷാദി(28)നും കുത്തേറ്റിരുന്നു. ഇയാളെ വീണു കിടക്കുന്ന നിലയില്‍ കാണപ്പെട്ട സ്ഥലത്തു നിന്നു 50 മീറ്റര്‍ അകലെയാണ് സലാമിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. മുന്‍ കുമ്പള പഞ്ചായത്ത് അംഗം ബി.എ മുഹമ്മദിന്റെ മകന്‍ പേരാല്‍, പൊട്ടോരിയിലെ ശഫീഖിനെ കൊലപ്പെടുത്തിയ കേസിലും കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വാഹനം കത്തിച്ച കേസിലും പ്രതിയായിരുന്നു അബ്ദുല്‍ സലാം. സലാമിന്റെ നേതൃത്വത്തിലുള്ള സംഘം മാങ്ങാമുടി സിദ്ദിഖിനെ വീടു കയറി അക്രമിച്ച സംഭവവും ഉണ്ടായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സലാമിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page