വാളയാർ: പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് പിതാവിനും മകനും ദാരുണാന്ത്യം. പാലക്കാട് വാളയാറിലാണ് സംഭവം നടന്നത്. വാളയാർ കിഴക്കേ അട്ടപ്പള്ളം മാഹാളിക്കാട് മോഹനൻ (62), മകൻ അനിരുദ്ധ് (21) എന്നിവരാണ് മരിച്ചത്. ബുധൻ വൈകിട്ട് 6.30നാണ് അപകടം.അട്ടപ്പള്ളം സ്വദേശി ജയരാമന്റെ പണിക്കാരനായ മോഹനൻ പാടത്ത് വെള്ളം തിരിക്കാനെത്തിയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാരനായ സനാദൻ ഉടൻ മോഹനന്റെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന്, സ്ഥലത്തെത്തിയ അനിരുദ്ധ് അച്ഛൻ വീണുകിടക്കുന്നത് കണ്ട് വെള്ളത്തിലിറങ്ങി. ഇതോടെ ഇയാൾക്കും ഷോക്കേറ്റു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാട്ടുപന്നിയെ പിടിക്കാൻ പാടത്തെ വൈദ്യുതി ലൈനിൽനിന്ന് വെള്ളത്തിലേക്ക് വൈദ്യുതി കണക്‌ഷൻ നൽകിയതായി പ്രദേശവാസികൾ കണ്ടെത്തി. പിന്നീട് കണക്‌ഷൻ ഓഫാക്കിയശേഷമാണ് മൃതദേഹം മാറ്റിയത്. വാളയാർ പൊലീസ്, കഞ്ചിക്കോട് അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കും. അനധികൃതമായി വൈദ്യുതിക്കുരുക്കുവച്ചത് ആരെന്ന് കണ്ടെത്താൻ വാളയാർ പൊലീസ് അന്വേഷണമാരംഭിച്ചു. ഭാര്യ: ഇന്ദിര. മകൾ: മോനിഷ. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് അനിരുദ്ധ്.
