പള്ളിയിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ആളെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; ലോറിയുമായി രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന് മംഗ്‌ളൂരുവില്‍ വച്ച് പിടികൂടി, സംഭവം എടനീരില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോവുകയായിരുന്ന ആളെ ടിപ്പര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. അക്രമത്തിനു ശേഷം ലോറിയുമായി രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന് മംഗ്‌ളൂരു, സൂരത് കല്ലില്‍ വച്ച് പിടികൂടി.
ബുധനാഴ്ച പുലര്‍ച്ചെ മീത്തല്‍ എടനീരിലാണ് സംഭവം. എടനീര്‍, ചാപ്പാടി, ബള്‍ക്കീസ് ഹൗസിലെ സി.എച്ച് അബ്ദുല്‍ റഹ്‌മാന്‍ (65) ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ ആശുപത്രിയിലാണ്. അക്രമം നടത്തിയ ചാപ്പാടിയിലെ അബ്ദുല്ല (52)യെ മംഗ്‌ളൂരു, സൂരത്ത്കല്ലില്‍ വച്ച് അറസ്റ്റു ചെയ്തു. അബ്ദുല്‍ റഹ്‌മാന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബദിയഡുക്ക ഭാഗത്തു നിന്നും എത്തിയ ടിപ്പര്‍ ലോറിയിടിച്ചാണ് കൊല്ലാന്‍ ശ്രമിച്ചതെന്നു വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് പറഞ്ഞു. ലോറിയിടിച്ച് സമീപത്തെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ മതിലും തകര്‍ന്നു. അക്രമത്തിനു ശേഷം രക്ഷപ്പെട്ട അബ്ദുല്ല ലോറിയുമായി കര്‍ണ്ണാടകയിലേക്ക് കടന്നു കളഞ്ഞതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തില്‍ സൂരത്ത്കല്ലിലെത്തി അബ്ദുല്ലയെ അറസ്റ്റു ചെയ്യുകയായിരുന്നു. മുന്‍ വിരോധമാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ്.ഐ.മാരായ വൈ.വി അജീഷ്, ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി. റോജന്‍, പൊലീസുകാരായ ആര്‍ പ്രശാന്ത്, സനൂപ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page