ഉഡുപ്പി: ഉഡുപ്പി സ്വദേശി ഉപേന്ദ്ര ഭട്ടിന്റെ 33 ലക്ഷം ഓൺലൈൻ ട്രേഡിങ് വഴി തട്ടിപ്പ് നടത്തിയ ഒരു മലയാളി കൂടി പിടിയിൽ. കോഴിക്കോട് സ്വദേശി അജ്മൽ സുഹൈൽ(19) ആണ് ഉഡുപ്പി പൊലീസിന്റെ പിടിയിലായത്. മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന വ്യാജ പേരിൽ വാട്‌സാപ് കോളിലൂടെ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നേരത്തെ കേസിൽ കാസർകോട് സ്വദേശികൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുമ്പള ബൊംബ്രാണ സ്വദേശി ബി.ഖാലിദ് (39), കാസർകോട് ബദിയടുക്ക നീർച്ചാലിലെ കെ.എ.മുഹമ്മദ് സഫ്‍വാൻ (22), പുത്തൂർ കുറിയ സ്വദേശി പി.മുഹമ്മദ് മുസ്തഫ (36), മംഗളൂരു ബിജായ് സ്വദേശി സതീഷ് ഷെട്ട് (52) എന്നിവരാണ് ഉഡുപ്പി സിഇഎൻ (സൈബർ ഇക്കണോമിക്ക് ആൻഡ് നാർക്കോട്ടിക്ക് ക്രൈം) പൊലീസിന്റെ പിടിയിലായത്. പ്രതികൾ 33.10 ലക്ഷം രൂപ ജൂലൈ 4 മുതൽ 24 വരെ പല തവണകളായി തട്ടിയെടുത്തു എന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇവരെ ബന്ധപ്പെടാൻ പറ്റാതിരിക്കുകയും പണം തിരികെ ലഭിക്കാത്തതിനെ തുടർന്നും ആണ് ഉപേന്ദ്ര ഭട്ട് പൊലീസിൽ പരാതിപ്പെട്ടത്. ഉഡുപ്പി സിഇഎൻ പൊലീസ് പ്രതികളിൽ നിന്ന് പിന്നീട് 13 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.