”മുകേഷ് അറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ല”; ‘കെട്ടിപ്പിടിച്ചു ചുംബിച്ചു, വാതിലില്‍ മുട്ടി’, ജയസൂര്യ ഉള്‍പ്പെടെ നാലു നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീര്‍

 

തിരുവനന്തപുരം: ജയസൂര്യ അടക്കമുള്ള കൂടുതല്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീര്‍. ജയസൂര്യക്ക് പുറമെ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2013 ലാണ് ദുരനുഭവം ഉണ്ടായത് ശാരീരികമായും മാനസികമായുമായി ഉപദ്രവിച്ചെന്നാണ് ആരോപണം. ‘അമ്മ’ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്നു നടന്‍ ആവശ്യപ്പെട്ടതായി നടി മിനു പറഞ്ഞു. മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ആദ്യ സിനിമാ പ്രൊജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെയാണ് ദുരനുഭവമുണ്ടായത്. ശാരീരിക മാനസ്സിക പ്രശ്‌നങ്ങള്‍ സഹിക്കാനാകാതെ വന്നതോടെ മലയാള സിനിമയില്‍ നിന്ന് തന്നെ വിട്ടുപോകേണ്ടി വന്നു. പിന്നീട് ചെന്നൈയിലേക്ക് മാറേണ്ടി വന്നെന്നും അവര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലായാണ് പീഡനം നേരിട്ടത്. ലൊക്കേഷനില്‍ വച്ചാണ് ദുരനുഭവങ്ങളുണ്ടായത്. മുകേഷ് സെറ്റില്‍ വച്ച് മോശമായ രീതിയില്‍ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോള്‍ അമ്മയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു. താന്‍ അറിയാതെ നുഴഞ്ഞ് അമ്മയില്‍ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താന്‍ അറിയാതെ ഒന്നും മലയാള സിനിമയില്‍ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്‌സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘമാണ് അക്കാര്യം അറിയിച്ചത്. ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്. ജയസൂര്യയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായി. ആദ്യ ചിത്രമായ ‘ദേ ഇങ്ങോട്ട് നോക്കിയെ’ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ജയസൂര്യ മോശമായി പെരുമാറിയത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയിട്ടുവന്നപ്പോള്‍ ജയസൂര്യ പുറകില്‍നിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു.
പിന്നീട് നടന്‍ മുകേഷ് ഫോണില്‍ വിളിച്ചു മോശമായി സംസാരിച്ചു. എഎംഎംഎയിലെ കമ്മിറ്റി അംഗങ്ങളെ ഗൗനിക്കാതെ അംഗത്വം നല്‍കില്ലെന്ന് മുകേഷും പറഞ്ഞു. മുകേഷ് പലതവണ അപ്രോച്ച് ചെയ്തു. ഒരു തവണ റൂമിലേക്ക് വന്നു, മോശമായി പെരുമാറാന്‍ ശ്രമിച്ചു. താന്‍ ഒഴിഞ്ഞുമാറിയെന്നും മിനു മുനീര്‍ പറഞ്ഞു. തനിക്ക് ഒരിക്കലും എഎംഎംഎയില്‍ അംഗത്വം ലഭിക്കില്ലെന്ന് മനസ്സിലായി. ഇതോടെ മലയാള സിനിമ വിട്ട് പോകുകയായിരുന്നു. മണിയന്‍പിള്ള രാജു ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. പിന്നീട് തന്റെ ഡോറില്‍ തട്ടി. തുറക്കാതിരുന്നതിനാല്‍ പിറ്റേ ദിവസം സെറ്റില്‍ വെച്ച് ദേഷ്യപ്പെട്ടുവെന്നും മിനു വ്യക്തമാക്കി. ആഷിഖ് അബു ചിത്രം ഡാ തടിയയുടൈ ചിത്രീകരണത്തിനിടയിലാണ് സംഭവമെന്നും മിനു പറയുന്നു.

 

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page