കാസർകോട്: കുമ്പള ഗ്രാമ പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു അടിയന്തിര ഭരണ സമിതി യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേർത്തിട്ടുണ്ടെന്നു അവർ അറിയിച്ചു. കൃത്യ നിർവഹണത്തിൽ നിന്നു നിരന്തരമായി മാറി നിൽക്കുന്നതിനാൽ മേയ് 16-ന് പഞ്ചായത്ത് ഭരണ സമിതി രമേശിനെ സസ്പെന്റ് ചെയ്തിരുന്നു. പഞ്ചായത്തിലെ അദേഹത്തിന്റെ പ്രവർത്തന കാലയളവായ 2023 സപ്തംബർ മുതൽ 2024 മേയ് വരെയുള്ള പ്രവർത്തനങ്ങളും ഇടപാടുകളും പരിശോധിച്ചപ്പോൾ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ബോധ്യപ്പെട്ടു. സംഭവം ഉടൻ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ അറിയിച്ചു. കുമ്പള പൊലിസിൽ പരാതി നൽകി. ജോയിന്റ് ഡയറക്ടർ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 11,04,959 രൂപ അക്കൗണ്ടന്റിൻ്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. സാമ്പത്തിക ഇടപാടു പഞ്ചായത്ത് പ്രസിഡന്റിന്റെ ലോഗിനിൽ വരണമെന്നു വ്യവസ്ഥ ഉണ്ടെങ്കിലും അങ്ങനെ ഉണ്ടായില്ല. കൃത്രിമം കാട്ടിയാണ് തുക അപഹരിച്ചത്. ഇതു സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് എ. കെ.എം അഷ്‌റഫ് എം.എൽ.എ മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ, വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർക്കു പരാതി നൽകുമെന്നു താഹിറ യൂസഫ് പറഞ്ഞു. വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെർമാന്മാരായ എം. സബൂറ, ബി.എ റഹ്‌മാൻ ആരിക്കാടി, നസീമ ഖാലിദ്, യൂസഫ് ഉളുവാർ സംബന്ധിച്ചു. പഞ്ചായത്ത് ഓഫീസിലെ ധനാപഹരണവും അതു സംബന്ധിച്ച അന്വേഷണ വിവരവും കാരവൽ മീഡിയയാണ് ഇന്നലെ ആദ്യമായി റിപ്പോർട്ട് ചെയ്തത്.