തെളിവെടുപ്പിനിടെ ‘ചഡ്ഡി ഗ്യാങ്ങ്’ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു; രണ്ടുപരെ പൊലീസ് വെടിവച്ചിട്ടു, പരിക്കേറ്റ പ്രതികള്‍ ആശുപത്രിയില്‍

മംഗളൂരു: തെളിവെടുപ്പിനിടെ ‘ചഡ്ഡി ഗ്യാങ്ങിലെ രണ്ടുപേര്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നോടിയ പ്രതികളെ പൊലീസ് വെടിവച്ചിട്ടു. പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ മംഗളൂരു പടു പനമ്പൂരിലാണ് സംഭവം. ചൊവ്വാഴ്ച സകലേഷ്പൂരില്‍ വെച്ചാണ് പ്രതികളെ പിടികൂടി മംഗളൂരുവില്‍ എത്തിച്ചത്. മധ്യപ്രദേശ് സ്വദേശികളായ രാജു സിംഘാനിയ (24), മയൂര്‍ (30), ബാലി (22), വിക്കി (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രാവിലെ മംഗളൂരു കോട്ടക്കണി റോഡിലെ ദേരെബൈലുവിലെ കവര്‍ച്ച നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചിരുന്നു. അതിനിടയില്‍ രണ്ടുപേര്‍ ഒരു എഎസ്‌ഐയെയും മറ്റൊരു ഉദ്യോഗസ്ഥനെയും ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ആക്രമിച്ചതിനെത്തുടര്‍ന്ന് സ്വയം പ്രതിരോധത്തിനായി ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. മോഷ്ടാക്കള്‍ രക്ഷപ്പെടാതിരിക്കാന്‍ അവരുടെ കാലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു പിടികൂടിയതായി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ അറിയിച്ചു. പരിക്കേറ്റ കവര്‍ച്ചക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. വൃദ്ധ ദമ്പതികളായ വിക്ടര്‍ മെന്‍ഡോങ്കയുടെയും പട്രീഷ്യ മെന്‍ഡോങ്കയുടെയും വീട്ടില്‍ ഈ സംഘം ചൊവ്വാഴ്ച പുലര്‍ച്ചേ കവര്‍ച്ചയ്‌ക്കെത്തിയിരുന്നു. 12 ലക്ഷം രൂപയുടെ സ്വര്‍ണം, വജ്രാഭരണങ്ങളും മൊബൈല്‍ ഫോണും, വാച്ചുകളും, കവര്‍ച്ചചെയ്ത ശേഷം വീട്ടിലെ കാറും എടുത്തു സ്ഥലം വിടുകയായിരുന്നു കവര്‍ച്ചക്കാര്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page