മാതാവിനെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ച വരുന്ന പ്രതി വീട്ടിലെത്തി സഹോദരനെയും കൊലപ്പെടുത്തി. പ്രതിയെ
പരോളിൽ ഇറക്കാൻ സഹായിച്ച സഹോദരനെ ഉലക്ക കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64)യാണ് മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. മാതാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ.
സഹോദരനായ സതീഷ് കുമാർ രണ്ടാഴ്ച മുൻപാണ് ഇയാളെ പരോളിൽ ഇറക്കി വീട്ടിലെത്തിച്ചത്. വൈകിട്ട് മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ചു വീട്ടിൽ വരരുതെന്ന് സതീഷ് അപേക്ഷിച്ചിരുന്നു. ഇതിൽ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനൻ ഉണ്ണിത്താൻ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനൻ ഉണ്ണിത്താനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സഹോദരങ്ങൾ രണ്ടുപേരും അവിവാഹിതരാണ്.
