കാസർകോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് തെരയുന്ന യുവാവിന്റെ ജീവിതം നിഗൂഢം. കർണ്ണാടകയിലെ കുടക്, നാപോക്ക് സ്വദേശിയാണ് യുവാവ്. രണ്ടു വർഷക്കാലം ഗൾഫിലായിരുന്ന ഇയാൾ നാട്ടിൽ കൊറോണ കാലത്ത് തിരിച്ചെത്തിയ ഇയാൾ കുടുംബം പോറ്റാൻ പണിക്ക് പോയത് 20 ദിവസം മാത്രം. ബാക്കി സമയങ്ങളിൽ ഇയാൾ എന്തു ചെയ്യുകയായിരുന്നു ? കാഞ്ഞങ്ങാട് സംഭവത്തിനു ശേഷം ഇതേ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കാഞ്ഞങ്ങാടിനു സമീപത്ത് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന ഇയാളുടെ ജീവിതം അടിപൊളിയായിരുന്നു. മിക്ക സമയങ്ങളിലും ലഹരിയുടെ ആഴങ്ങളിൽ നീന്തി തുടിച്ച ഇയാൾക്കു കുടുംബത്തെ പോലും ഓർമ്മയില്ലായിരുന്നു. സ്വന്തം കാര്യം മാത്രം നോക്കി നടന്ന ഇയാളെ നാട്ടുകാർക്കു പോലും സംശയം ഉണ്ടായിരുന്നില്ല. പക്ഷെ മേൽ പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു പീഡന കേസിൽ ഇയാൾ പ്രതിയായി. ആ കേസ് ഇങ്ങിനെ: പതിനാലുവയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ വശത്താക്കി സ്കൂട്ടറിനു പിറകിലിരുത്തി കിലോമീറ്ററുകൾ സഞ്ചരിച്ച് ആദൂർ വനത്തിലെത്തി. കർണ്ണാടകയിൽ നിന്നും പുലി പറമ്പിലൂടെ കടന്നെത്തി മുളിയാറിനെ വിറപ്പിച്ച കാട്ടാനകളെ പോലും ഭയമില്ലാതെ മദിച്ചു നടന്ന പ്രതി പെൺകുട്ടിയെ വനത്തിൽ വച്ച് പീഡിപ്പിച്ചു. ഒടുവിൽ പോക്സോ പ്രകാരം കേസെടുത്തതോടെ നാട്ടിൽ നിന്നു രായ്ക്കുരാമാനം കടന്നു കളഞ്ഞു. പൊലീസ് സാഹസികമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഒളിസങ്കേതത്തിൽ നിന്നു പൊക്കിയത്. പ്രസ്തുത കേസിൽ മാസങ്ങളോളം ജയിലിൽ കഴിഞ്ഞു. അതോടെയെങ്കിലും സ്വഭാവത്തിൽ മാറ്റം വരുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ സംഭവിച്ചത്, ചെന്നുപെട്ടത് അതിനേക്കാളും വലിയ ചക്രവ്യൂഹത്തിൽ. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരണമെങ്കിൽ കാഞ്ഞങ്ങാട് സംഭവത്തിൽ വിലങ്ങ് വീഴണം. പക്ഷെ അന്വേഷണ സംഘത്തിന്റെ എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് കർണ്ണാടകയിൽ എവിടെയോ സുരക്ഷിതമായി കഴിയുകയാണ് ഇയാൾ.