കാസർകോട്: മംഗൽപാടി പഞ്ചായത്ത് പതിനാലാം വാർഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി അഭ്യൂഹം. ഷിറിയ കുന്നിലെ ഗൾഫുകാരനായ അഷ്‌റഫിന്റെ വീടിന്റെ അടച്ചിട്ട ഗേറ്റിനു മുന്നിൽ ഞായറാഴ്ച വൈകിട്ട് നാലരയോടെ കറുത്ത ഓംനി വാനിൽ കറുത്ത പാന്റ്സും ഷർട്ടും ധരിച്ച ഒരാൾ എത്തി മുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരി കദീജ ആൽഫയെ ചോക്ലേറ് കാണിച്ചു വിളിച്ചുവത്രെ. കുട്ടി സംശയിച്ചു നിൽക്കുന്നതിനിടെ അതേ വീട്ടിലെ ഏഴ് വയസുള്ള കുട്ടി മുറ്റത്തേക്കിറങ്ങി വന്നുവെന്നും അതുകണ്ട അജ്ഞാതൻ കാറിൽ കയറി സ്ഥലം വിടുകയായിരുന്നെന്നും പറയുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ അടുത്ത വീട്ടിലെ സി. സി. ടി. വി. പരിശോധിച്ചപ്പോൾ കുട്ടി പറഞ്ഞ തരത്തിലുള്ള ഓംനിവാൻ പോകുന്ന ദൃശ്യം ക്യാമറയിൽ കണ്ടുവെന്നും പറയുന്നുണ്ട്. സംഭവമറിഞ്ഞു പതിനാലാം വാർഡ് പഞ്ചായത്ത് മെമ്പർ ബീഫാത്തിമ അബുബക്കർ ഈ വിവരം പൊലീസിനോട് വിളിച്ചുപറഞ്ഞുവത്രെ. വീട്ടുകാർ ചെന്ന് പരാതി നൽകിയാൽ അടുത്ത വീട്ടിലെ സി. സി. ടി. വി. പരിശോധിക്കാമെന്നു പൊലീസ് അറിയിച്ചതായി മെമ്പർ പറഞ്ഞു. വീട്ടുകാർ പരാതികൊടുക്കാൻ പോയിട്ടില്ല. പൊലീസ് അന്വേഷിച്ചിട്ടുമില്ലെന്നു പറയുന്നു. നാട്ടിൽ ആശങ്കയും ഭീതിയും ബാക്കിനിൽക്കുകയാണെന്നു നാട്ടുകാരും പറയുന്നു.