പോക്കറ്റടിച്ചും മോഷ്ടിച്ചും പണക്കാരായ രണ്ട് മോഷ്ടാക്കൾ ഒടുവില്‍ പൊലീസിന്റെ പിടിയിലായി. താമരശ്ശേരി അമ്പായത്തോട് പാത്തുമ്മഅറയില്‍വീട്ടില്‍ ഷമീര്‍ (45), കല്‍പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 13ന് ബസ്സില്‍ പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനിടയിലാണ് രണ്ടുപേരും പിടിയിലായത്.
മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവര്‍ കാര്‍ വാങ്ങുകയും പിന്നീട് ഒരു കടയും സ്വന്തമാക്കി. പണത്തിന്റെ ഉറവിടം ആരും കണ്ടുപിടിക്കാതിരിക്കാൻ ലോട്ടറി കച്ചവടവും തുടങ്ങി. കുന്ദമംഗലം, താമരശ്ശേരി, മുക്കം ഭാഗങ്ങളിലാണ് ഇവര്‍ പോക്കറ്റടി നടത്തിയിരുന്നത്. തിരക്കുള്ള സ്ഥലങ്ങളും വാഹനങ്ങളും ഉത്സവങ്ങളും കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാൻ നല്ല വസ്ത്രം ധരിച്ച് ബാഗുമെടുത്തായിരുന്നു യാത്ര. കുന്ദമംഗലം എസ്ഐമാരായ സനീത്, സുരേഷ്, ഗിരീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.