നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി പൊട്ടക്കിണറ്റിൽ തള്ളി; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ മാതാവ് 18 വർഷത്തിന് ശേഷം പിടിയിലായി

പൊന്‍കുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി
ഒളിവില്‍ കഴിഞ്ഞിരുന്ന മാതാവ് 18 വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പില്‍ വീട്ടില്‍ ഓമന(കുഞ്ഞുമോള്‍-57)യെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റു ചെയ്തത്. 2004 ല്‍ തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളിയെന്നാണ് കേസ്. സംഭവത്തില്‍ പൊന്‍കുന്നം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍നിന്നു ജാമ്യം ലഭിച്ചശേഷം ഇവര്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്നു 18 വര്‍ഷത്തോളമായി തമിഴ്നാട്ടിലെ തിരുപ്പതിയിലും മധുരയിലും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് വിവിധ കേസുകളില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി
എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് ഓമന പിടിയിലായത്. പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഒ ദിലീഷ് ടി, എസ്.ഐമാരായ മാഹിന്‍ സലിം, ദിലീപ് കുമാര്‍, സി.പി.ഒമാരായ പ്രിയ എം.ജി, കിരണ്‍ കര്‍ത്ത എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഓമനയെ റിമാന്‍ഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page