യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍; വീടിന്റെ വാതില്‍ തുറന്നിട്ടതില്‍ സംശയം; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂടാല്‍, മേര്‍ക്കള, സുബ്ബയ്യക്കട്ടയില്‍ യുവാവിനെ വീട്ടിനകത്തു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണ കാരണം സംബന്ധിച്ച് വ്യക്തത ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
സുബ്ബയ്യക്കട്ടയിലെ പരേതനായ ഭട്ട്യപ്പ ഭണ്ഡാരി- രതി ദമ്പതികളുടെ ഏക മകന്‍ പ്രകാശ് ഷെട്ടി (48)യെ ശനിയാഴ്ചയാണ് വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ തനിച്ചു താമസിച്ചു വരികയായിരുന്നു പ്രകാശ് ഷെട്ടി. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ബന്ധുക്കും നാട്ടുകാരും എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. വീടിന്റെ വാതില്‍ തുറന്നിട്ട നിലയിലും മൃതദേഹം പുതപ്പു കൊണ്ടു മൂടിയ നിലയിലുമായിരുന്നു. ഇതാണ് മരണത്തില്‍ സംശയം ഉണ്ടാകാന്‍ ഇടയാക്കുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. നേരത്തെ അബ്കാരി കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രകാശ് ഷെട്ടി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ജയിലില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം കൂലിപ്പണിയെടുത്തു വരികയായിരുന്നു.
ഭട്ട്യപ്പ ഭണ്ഡാരി- രതി ദമ്പതികള്‍ക്ക് അഞ്ചുമക്കളാണ്. അരുണാക്ഷി, ഗീത, വിശാലാക്ഷി, ജയകുമാരി എന്നീ സഹോദരിമാര്‍ അവരുടെ ഭര്‍തൃവീടുകളിലാണ്. മാതാവ് രതി ഒരു മകള്‍ക്കൊപ്പമാണ് താമസം. പ്രകാശ് ഷെട്ടിയുടെ ഭാര്യയും മക്കളും വര്‍ഷങ്ങള്‍ക്കു മുമ്പേ സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. അതിനു ശേഷമാണ് പ്രകാഷ് ഷെട്ടി തനിച്ച് താമസിക്കാന്‍ തുടങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page