തമിഴ്നാട് മന്ത്രിക്കെതിരെയുള്ള അഴിമതി കേസില്‍ തടവ് ശിക്ഷ; വിധിക്കു സുപ്രീംകോടതി സ്റ്റേ: ശിക്ഷിക്കപ്പെട്ടയാളെ വീണ്ടും മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണ്ണര്‍ തള്ളി

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനത്തില്‍ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്നു അയോഗ്യനാക്കപ്പെട്ട തമിഴ്നാട് മന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ പൊന്‍മുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അഭ്യര്‍ത്ഥന തമിഴ്നാട് ഗവര്‍ണ്ണര്‍ ആര്‍എന്‍ രവി നിരസിച്ചു. പൊന്‍മുടിക്കെതിരെയുള്ള ശിക്ഷാവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കണമെന്നു മുഖ്യമന്ത്രി ഗവര്‍ണ്ണറോടാവശ്യപ്പെട്ടത്.
ശിക്ഷാവിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടേയുള്ളൂവെന്നും ശിക്ഷാവിധി തള്ളിയിട്ടില്ലെന്നും ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനും അറിവുള്ളതാണ്- ഗവര്‍ണ്ണര്‍ ഓര്‍മ്മിപ്പിച്ചു. ഇക്കാരണത്താല്‍ പൊന്‍മുടിക്കു ഉന്നത വിദ്യാഭ്യാസ മന്ത്രിയായി സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിക്കു ഗവര്‍ണ്ണര്‍ ആര്‍എന്‍രവി കത്തയച്ചു.
പൊന്‍മുടിയുടെ സംസ്ഥാന നിയമസഭാംഗത്വത്തില്‍ നിന്ന് നേരത്തേ അയോഗ്യനാക്കിയിരുന്നു. അനധികൃത സ്വത്തു സമ്പാദനത്തിനു പൊന്‍മുടിയെ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷക്കും വിധിച്ചിരുന്നതാണ്. ഈ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചത്. അഴിമതിക്കേസില്‍ വിജിലന്‍സാണ് കേസ് ചാര്‍ജ് ചെയ്തത്. ഈ കേസില്‍ പൊന്മുടിയുടെ ഭാര്യയും പ്രതിയാണ്

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page