ലക്ഷങ്ങള്‍ പിഴയടച്ച് ഏറ്റുവാങ്ങിയ സ്വര്‍ണ്ണവുമായി വിമാനത്താവളത്തിനു പുറത്തു കടന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി; കാറില്‍ എത്തിയ സംഘത്തില്‍ സ്ത്രീകളും; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: കസ്റ്റംസ് പിടികൂടിയതിനെ തുടര്‍ന്ന് എട്ടരലക്ഷം രൂപ പിഴയടച്ച ശേഷം ഏറ്റുവാങ്ങിയ സ്വര്‍ണ്ണവുമായി പുറത്തിറങ്ങിയ യുവാവിനെ സ്ത്രീകളടക്കമുള്ള സംഘം തട്ടികൊണ്ടുപോയി. ഒരാഴ്ചയായി യുവാവിനെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തട്ടികൊണ്ടു പോകലിനു ഉപയോഗിച്ച കാറിന്റെ ഉടമയായ കണ്ണൂര്‍, കായലോട്, സ്വദേശി കെ നിസാമുദ്ദീനെ കൂത്തുപറമ്പ് എസിപി കെവി വേണുഗോപാലും സംഘവും അറസ്റ്റു ചെയ്തു. മലപ്പുറം, ഉളിക്കല്‍, അത്തിയൂര്‍ കുന്നിലെ ചെട്യാന്‍തൊടി ഹൗസില്‍ ശിബിലി (18)യെ കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂര്‍ വിമാനത്താവളത്തിനു മുന്നില്‍ വച്ച് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ മാതാവ് സുലൈഖയാണ് ഇതുസംബന്ധിച്ചു പരാതി നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് അമീന്‍ ഗള്‍ഫിലാണ്. ഇദ്ദേഹം കര്‍ണ്ണാടക, വീരാജ്പേട്ട സ്വദേശിയായ ഹനീഫ ഫൈസി എന്നയാളുടെ കൈവശം സ്വര്‍ണ്ണം കൊടുത്തയച്ചിരുന്നു. ഈ സ്വര്‍ണ്ണം കണ്ണൂര്‍ വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. എട്ടരലക്ഷം രൂപ പിഴയടച്ചാല്‍ സ്വര്‍ണ്ണം വിട്ടു നല്‍കാമെന്നാണ് കസ്റ്റംസ് വ്യക്തമാക്കി. ഈ വിവരം അമീനെ അറിയിച്ചു. തുടര്‍ന്നാണ് ശിബിലി പണവുമായി വിമാനത്താവളത്തില്‍ എത്തിയത്. പിഴയടച്ച ശേഷം മടങ്ങുന്നതിനിടയില്‍ കുപ്രസിദ്ധ സ്വര്‍ണ്ണകവര്‍ച്ചാ സംഘത്തിലെ ഒരാളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ശിബിലിയെ തട്ടികൊണ്ടുപോയത്. ഈ വിവരമറിഞ്ഞാണ് മാതാവ് സുലൈഖ മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും തട്ടികൊണ്ടുപോകപ്പെട്ട ശിബിക്കെന്തു സംഭവിച്ചുവെന്നു വ്യക്തമല്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page