കാസർകോട്: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കാസർകോട് നഗരസഭാ കൗൺസിലർ കോടതിയിൽ കീഴടങ്ങി. നഗരസഭാ 37-ാം വാർഡ് (കടപ്പുറം നോർത്ത്) കൗൺസിലർ അജിത് കുമാരൻ (39) ആണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റിയിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി 31 ന് രാത്രി 11 മണിയോടെ നെല്ലിക്കുന്ന് കസബ കടപ്പുറത്താണ് കേസിനാസ്പ്‌പദമായ സംഭവം നടന്നത്. പ്രവാസിയായ ജിജു സുരേഷ് (36) ആണ്
അക്രമത്തിനിരയായത്. ശബരിമലക്ക് പോകാൻ മാലയിട്ടിരുന്ന ജിജുവിനെ സംഭവ ദിവസം രാത്രി ഫോണിൽ വിളിച്ച കൗൺസിലർ കടപ്പുറത്ത് വെച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഒളിവിൽ പോയ കൗൺസിലർ കാസർകോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളിയതിന് പിന്നാലെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
