കൽപ്പറ്റ:വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി.ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹത്താല്‍ നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തടയുന്നുണ്ട്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം സ്വദേശി പോളിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് വയനാട്ടിലെത്തിക്കും. ആശ്രിതര്‍ക്ക് ജോലി, ധനസഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൃതദേഹവുമായി പ്രതിഷേധിക്കാനും ആലോചനയുണ്ട്.
മാനന്തവാടി പടമലയില്‍ കര്‍ഷകനായ അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയ മോഴയാനയെ പിടിക്കാനുള്ള ദൗത്യം ഏഴാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞയാഴ്ച ഇതേ ദിവസമാണ് ബേലൂര്‍ മഖ്‌ന അജീഷിന്റെ ജീവനെടുത്തത്. കാടിളക്കി തെരഞ്ഞിട്ടും മയക്കുവെടിക്ക് ഉചിതമായ സാഹചര്യം കിട്ടുന്നില്ലെന്നാണ് ദൗത്യസംഘം പറയുന്നത്.
ആനയെ മയക്കുവെടി വെക്കാന്‍ കഴിയാത്തതില്‍ നാട്ടുകാര്‍ അതൃപ്തിയിലാണ്. ഇന്നലെ പനവല്ലി എമ്മടി കുന്നുകളില്‍ എത്തിയ മോഴയാന സന്ധ്യാ നേരത്ത് കുന്നിറങ്ങി. രാവിലെ റേഡിയോ കോളറില്‍ നിന്ന് കിട്ടുന്ന സിഗ്‌നല്‍ അനുസരിച്ചാകും ഇന്നത്തെ തെരച്ചില്‍. അതനുസരിച്ചാവും ആർ ആർ ടി ടീം കാട് കയറുക.