ഇസ്‌ലാമാബാദ്: ഔദ്യോഗിക രേഖകൾ പുറത്തുവിട്ടെന്ന കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്. സ്‌പെഷ്യൽ കോടതി ജഡ്‌ജിയായ അബുൽ ഹസ്‌നത് മുഹമ്മദ് സുൽക്കർനയിൻ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. അടുത്ത മാസം എട്ടിന് പാകിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാൻ ഖാന് തടവുശിക്ഷ വിധിച്ചത്. രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിലാണ് ശിക്ഷ. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഇപ്പോൾ ജയിലിലാണ്. സൈഫർ കേസുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാൻ, പാകിസ്ഥാൻ തെഹ്‌രീക്- ഇ- ഇൻസാഫ് (പിടിഐ) വൈസ് പ്രസിഡന്റ് ഷാ മഹ്മൂദ് എന്നിവരെ പത്ത് വർഷം തടവിന് ശിക്ഷിച്ചതായി പാർട്ടി വക്താവും സ്ഥിരീകരിച്ചു. വിധിക്കെതിരെ ഇമ്രാൻ ഖാന് ഹൈക്കോടതിയിൽ അപ്പീൽ പോകാൻ സാധിക്കും.
![](https://mlozaudj56ft.i.optimole.com/w:622/h:349/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/rain.jpg)