തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ യുവതിയെ വനത്തിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ വീട്ടില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.വിതുര മണലി ചെമ്പിക്കുഞ്ഞ് അബി ഭവനില്‍ സുനില ( 22 )യുടെ മൃതദേഹമാണ് ചൊവ്വാഴ്ച്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലൻകുടി ഊറാൻമൂട്ടിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന സുഹൃത്ത് അച്ചു ( 24) വിനെ പാലോട് വനത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്ന് പറഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചയോടെ വീട്ടില്‍ നിന്ന് പോയ സുനില വൈകീട്ടായിട്ടും മടങ്ങിവന്നില്ല. ഇതിന് പിന്നാലെയാണ് സുനിലയുടെ മാതാപിതാക്കളും ഭര്‍ത്താവ് സിബിയും പരാതി നല്‍കിയത്.
അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലൻകുടിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇതിനിടെ സംശയാസ്പദമായി കണ്ട അച്ചുവിനെ പാലോട് പോലീസ് ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നത്.
ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും ഒരുമിച്ച് ജീവിക്കാൻ സാധിക്കാത്തത് കൊണ്ട് മരിക്കാൻ തീരുമാനിച്ചെന്നും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നുമാണ് പ്രതി പറയുന്നത്. ഇയാളെ വിതുര പോലീസ് കൈമാറി.