തിരുവനന്തപുരം: സ്കൂളിൽ നിന്ന് മോഷണം പോയ വസ്തുക്കൾ ചാക്കിലാക്കി ഹെഡ് മിസ്ട്രസിൻ്റെ വീടിന് സമീപം ഉപേക്ഷിച്ച് പശ്ചാതപിക്കുന്ന കത്തും വച്ച് മോഷ്ടാവ് .വാഴമുട്ടം ഗവ. ഹൈസ്കൂളിലെ ഹെഡ്‍മിസ്ട്രസായ വെങ്ങാനൂര്‍ – പനങ്ങോട് സ്വദേശിയായ ശ്രീജയുടെ വീടിനു മുന്നിലെ മതിലിന്റെ പുറത്താണ് ഒരു പ്ലാസ്റ്റിക് ചാക്കിൽ സ്കൂളിൽ നിന്ന് മോഷണം പോയ സാധനങ്ങൾ ഉപേക്ഷിച്ചത്. മതിലിൽ ആണ് പശ്ചാതപിക്കുന്ന കത്ത് വെച്ചിരുന്നത്. “ടീച്ചർ ക്ഷമിക്കണം, ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല. എന്റെ വീട്ടുകാര്‍ക്കും ഇത് അറിയത്തില്ല. കേസ്സാക്കി ആളുകളെ അറിയിച്ച് അപമാനിക്കരുത് ” എന്നായിരുന്നു കത്തിൽ.
ടീച്ചര്‍ വീട്ടുകാരെയും കോവളം പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ചാക്ക് പരിശോധിച്ചു. ചാക്കിനകത്ത് ലാപ്‍ടോപ്പ്, പ്രൊജക്റ്റര്‍ തുടങ്ങിയ സാധനങ്ങളാണെന്ന് മനസിലാക്കി തൊണ്ടി മുതല്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സ്കൂളുമായി ബന്ധമുള്ള ആരോ തന്നെ ഒപ്പിച്ച പണിയാണിതെന്നും, ഹെഡ്‍മിസ്ട്രസിനെ അപകീര്‍ത്തിപ്പെടുത്തുവാൻ വേണ്ടി ചെയ്തതാകാം എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ചാക്കു കെട്ട് വിരലടയാള വിദഗ്ദര്‍ എത്തി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ജനുവരി ഒന്നാം തീയ്യതിയാണ് വാഴമുട്ടം ഗവ.ഹൈസ്കൂളിലെ ഹൈടെക് ക്ലാസ് മുറികളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്പ്ടോപ്പ് കംപ്യൂട്ടറുകളും നാല് പ്രൊജക്ടറുകളും ഉള്‍പ്പെടെ നാല് ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ മോഷണം പോയ വിവരം സ്കൂള്‍ അധികൃതര്‍ അറിഞ്ഞത്.