.കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ രാജിവച്ചതിനെ തുടർന്ന് രണ്ടാം ടേമിൽ മേയർ സ്ഥാനം കിട്ടിയ മുസ്ലീം ലീഗിൽ ഭരണതലപ്പത്ത് ആരെ കൊണ്ടുവരണമെന്ന കാര്യത്തിൽ തർക്കം. കോർപറേഷൻ പാർലമെന്ററി പാർട്ടി നേതാവ് മുസ്ലിഹ് മഠത്തിൽ, നിലവിലെ ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വത്തിന്റെ മുൻപിലുള്ളത്. എന്നാൽ ആരെ മേയറാക്കണമെന്ന കാര്യത്തിൽ മുസ്ലീം ലീഗ് പാർട്ടി നേതൃത്വത്തിലും കോർപറേഷൻ കൗൺസിലർമാർക്കിടെ യിലും ഭിന്നാഭിപ്രായമുണ്ട്. മുസ്ലിഹ് മഠത്തിലിനെ മേയർ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം പറയുമ്പോൾ വനിതാ മേയർ വരട്ടെയെന്ന് മറുവിഭാഗം ഷബീന ടീച്ചർക്കായി വാദിക്കുന്നു. ഇവരെ രണ്ടുപേരെ കൂടാതെ പുതുമുഖ സ്ഥാനാർത്ഥിയെയും പരിഗണിക്കുന്നുണ്ട്. ഷബീന മേയറായാൽ മുസ്ലിം ലീഗിന്റെ മുന്നാമത്തെ നഗരസഭാ ഭരണാധികാരിയായി അവർ മാറും. നേരത്തെ, റോഷ്നി ഖാലിദ്, കെ. സീനത്ത് എന്നിവർ കണ്ണൂർ നഗരസഭാ ഭരണാധികാരികളായി ലീഗിൽ നിന്നും വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് യു.ഡി.എഫ് മുൻ ധാരണപ്രകാരമാണ് ടി ഒ മോഹനന്റെ
രാജി. മൂന്നു വർഷത്തിനുശേഷമാണ് കോൺഗ്രസ് മേയർ പദവി രാജി വയ്ക്കുന്നത്. അടുത്ത രണ്ടു വർഷം മുസ്ലീം ലീഗ് കണ്ണൂർ കോർപറേഷൻ ഭരിക്കും.
രണ്ടു വർഷം പൂർത്തിയായപ്പോൾ തന്നെ മുസ്‌ലിം ലീഗ് മേയർ സ്ഥാനത്തിനായി അവകാശം ഉന്നയിച്ചിരുന്നു. മൂന്നു വർഷം പൂർത്തിയായാൽ രാജി എന്നായിരുന്നു കോൺഗ്രസിൻ്റെ നിലപാട്. ജൂൺ മുതൽ ചർച്ച ചൂടുപിടിച്ചു. ഒടുവിൽ ഇരു നേതൃത്വവും തമ്മിൽ പരസ്യ തർക്കത്തിലേക്ക് നീങ്ങുന്ന സാഹചര്യമായി. ഒടുവിൽ ജനുവരി ഒന്നിന് രാജിവയ്ക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇതേ തുടർന്നാണ് മേയർ ടി.ഒ മോഹനൻ ജനുവരി ഒന്നിന് ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം രാജിവെച്ചത്.
