പട്ന: രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ മുത്തശ്ശനും മുത്തശ്ശിയും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മനസാക്ഷിയെ ഞെട്ടിച്ച ഈ അരും കൊലയ്ക്ക് പിന്നിലെ കാരണം മകനും മരുമകൾക്കും ആൺകുഞ്ഞിന് പകരം പെൺകുഞ്ഞ് ജനിച്ചതാണെന്ന് പൊലീസ് പറയുന്നു. രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കത്ര സ്വദേശികളായ ധീരജ് ഓഹ- കോമൾ കുമാരി ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. ആൺകുഞ്ഞിനെ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ കോമൾ പെൺകുഞ്ഞിന് ജന്മം നൽകിയതാണ് ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയേയും സരോജ് ദേവിയേയും ചൊടിപ്പിച്ചത്. കുഞ്ഞിനെ വീട്ടിൽ നിന്നും കാണാതായതായും ഏറെ നേരം തിരഞ്ഞിട്ടും കണ്ടെത്താനാകാതെ വന്നതോടെ തന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു എന്നും കോമൾ പറയുന്നു. പിന്നാലെ പോലീസിനും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അശോകും സരോജും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി കണ്ടെത്തുന്നത്. കഴുത്തുഞെരിച്ച് കൊന്ന ശേഷം ഇരുവരും ചേർന്ന് കുഞ്ഞിനെ വീട്ടിൽ നിന്നകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചുമൂടുകയും ചെയ്തു. വിവാഹശേഷം കോമളിനെ സരോജ് ദേവിയും അശോകും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
