മന്ത്രിസഭാ പുന:സംഘടന ചര്‍ച്ച ചെയ്യാന്‍ നിര്‍ണ്ണായക എല്‍.ഡി.എഫ് യോഗം 24 ന് ചേരും, കെ.ബി ഗണേഷും കടന്നപള്ളിയും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ പുന:സംഘടനയെ കുറിച്ചു ആലോചിക്കുന്നതിനായി എല്‍.ഡി.എഫ് യോഗം ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് നടക്കും. നേരത്തെ നവകേരള സദസ് കഴിഞ്ഞാല്‍ മന്ത്രിസഭ അഴിച്ചുപണിയാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പിന്നിടുന്ന വേളയിലാണ് മുന്‍ധാരണ പ്രകാരമുള്ള അഴിച്ചുപണി നടക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍ കോവില്‍ എന്നിവരാണ് മാറുക. പകരം കെ.ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്ന പള്ളി എന്നിവര്‍ മന്ത്രി സ്ഥാനത്തേക്ക് വരും. എന്നാല്‍ കോടതിയില്‍ നടന്നുവരുന്ന ചില കേസുകളുടെ പശ്ചാത്തലത്തില്‍ കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രി സ്ഥാനത്തേക്കു കൊണ്ടുവരുന്നതിനോട് ഇടതുമുന്നണിയിലും സി.പി.എമ്മിലും എതിര്‍പ്പുകളുണ്ട്. ഗണേഷ് കുമാര്‍ മന്ത്രിസഭയില്‍ വരുന്നതിന് തടസങ്ങള്‍ ഇല്ലെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇതു സംബന്ധിച്ചു പ്രതികരിച്ചത്. മുഖ്യമന്ത്രിക്കും ഇതേ അഭിപ്രായം തന്നെയാണെന്നാണ് സൂചന. രാമചന്ദ്രന്‍ കടന്നപള്ളിയെ രണ്ടാം ടേമില്‍ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ തടസവാദങ്ങളൊന്നുമില്ല. നേരത്തെ കൈകാര്യം ചെയ്ത തുറമുഖം-പുരാവസ്തു-മ്യൂസിയം വകുപ്പുകള്‍ തന്നെ കടന്ന പള്ളിക്ക് കൈമാറും. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ പ്രവേശിച്ചിരിക്കെ മന്ത്രിസഭയുടെ പ്രതിച്ഛായ മാറ്റാന്‍ മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചു സി.പി.എം സംസ്ഥാന നേതൃത്വത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട് മോശം പെര്‍ഫോമന്‍സുള്ള മന്ത്രിമാരെ മാറ്റി പുതുമുഖ മന്ത്രിമാരെ പരീക്ഷിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തരായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എസ്.ശിവന്‍കുട്ടി, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ എന്നിവരെ മാറ്റണമെന്ന ആവശ്യമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ ഈ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും അവസാന വാക്ക് മുഖ്യമന്ത്രിയുടെതാണ്. മന്ത്രിമാരെ മാറ്റാതെ വകുപ്പുകള്‍ മാറ്റി കൊണ്ടു മന്ത്രിസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകാനാണ് പാര്‍ട്ടിയും സര്‍ക്കാരും ലക്ഷ്യമിടുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സ്പീക്കറാക്കി പകരം എ.എന്‍. ഷംസീറിനെ കാബിനറ്റിലേക്ക് കൊണ്ടുവരണമെന്ന് കണ്ണൂരിലെ ജില്ലാ നേതൃത്വം ആവശ്യപെടുന്നുണ്ടെങ്കിലും അതും പരിഗണിക്കാന്‍ സാധ്യതയില്ല. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയെ മാറ്റുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page