ന്യൂഡൽഹി: ഒൻപത് വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തി കനാലിൽ എറിഞ്ഞ സംഭവത്തിൽ വീട്ടുടമസ്ഥൻ അറസ്റ്റിൽ. കുട്ടിയെ കാണാതായി 9 ദിവസത്തിന് ശേഷമാണ് 52 വയസ്സ് കാരനായ വീട്ടുടമ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലിലേക്ക് എറിഞ്ഞെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയത്.
ഡിസംബർ 12 നാണ് കുട്ടിയെ കാണാതായത്. മുറ്റത്ത് ഒറ്റയ്ക്ക് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോൾ സുഹൃത്തിന്റെ വീട്ടിലായിരിക്കുമെന്ന് മാതാപിതാക്കള്‍ കരുതി. ഏറെ വൈകിയും കുട്ടിയെ കാണാതായപ്പോഴാണ് പൊലീസില്‍ പരാതി നൽകിയത്. രണ്ടു വർഷത്തിലേറെയായി ഈ കുടുംബം വീട്ടുടമയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട്. കുട്ടിയെ കണ്ടെത്താൻ സഹായവും വീട്ടുടമ വാഗ്ദാനം ചെയ്തിരുന്നു.
കാറിൽ യാത്ര കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടുടമ കാറിൽ കയറ്റികൊണ്ടുപോയത്.
പെൺകുട്ടിയെ കാറിൽ കയറ്റി ഒറ്റപ്പെട്ട സ്ഥലം തേടി വ്യത്യസ്ത പ്രദേശങ്ങളിലേക്ക് പോയി. പിന്നീട് കാറിനുള്ളിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി കുറ്റ സമ്മതം നടത്തി.
ചോദ്യം ചെയ്യാന്‍ ചെന്നപ്പോൾ വീട്ടുടമ ഒരു സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് വിശദമായ മൊഴി രേഖപ്പെടുത്താനുള്ള അവസ്ഥയിലായിരുന്നില്ല. അപകടത്തിൽപ്പെട്ടതാണോ അതോ മനപ്പൂർവം സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണോ അതോ ജീവനോടെ കനാലിലേക്ക് തള്ളിയതാണോ എന്നറിയാൻ ശ്രമിക്കുകയാണ് പൊലീസ്. പൊലീസിന് ഇതുവരെ കുട്ടിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല, ഇതിനായി പ്രദേശത്തെ വിവിധയിടങ്ങളിൽ ഒന്നിലധികം മുങ്ങൽ വിദഗ്ധരുടെ സേവനം തേടി.
അതിനിടെ വീട്ടുടമയ്ക്ക് എതിരെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടുടമയ്ക്ക് വധശിക്ഷ നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടു.