മുംബൈ:യുവനടിയുടെ പീഡന പരാതിയില്‍ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സജ്ജന്‍ ജിന്‍ഡാലിനെതിരേ കേസെടുത്തു.
കോടതി നിര്‍ദേശപ്രകാരമാണ് ബാന്ദ്ര-കുര്‍ള കോംപ്ലക്സ് പോലീസ് സജ്ജൻ ജിൻഡാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022-ല്‍ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ കമ്പനി ഹെഡ് ഓഫീസില്‍വെച്ച് സജ്ജൻ ജിൻഡാല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. സംഭവത്തില്‍ നടി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ലെന്നും ഇതേത്തുടര്‍ന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2021 ഒക്ടോബറില്‍ ദുബായില്‍വെച്ചാണ് സജ്ജൻ ജിൻഡാലിനെ ആദ്യമായി കാണുന്നതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഐ.പി.എല്‍. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വി.ഐ.പി. ബോക്സില്‍വെച്ചാണ് ഇരുവരും ആദ്യം കണ്ടത്. പിന്നീട് ജയ്പുരില്‍ പ്രഫുല്‍ പട്ടേല്‍ എം.പി.യുടെ മകന്റെ വിവാഹചടങ്ങില്‍വെച്ചും പരസ്പരം കണ്ടുമുട്ടി. തുടര്‍ന്ന് മുംബൈയില്‍വെച്ച് കണ്ടപ്പോള്‍ രണ്ടുപേരും പരസ്പരം മൊബൈല്‍നമ്ബറുകള്‍ കൈമാറി. നടിയുടെ സഹോദരന് ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. ഇദ്ദേഹത്തില്‍നിന്ന് വസ്തുവാങ്ങാൻ സജ്ജൻ ജിൻഡാല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നമ്പറുകൾ കൈമാറിയതെന്നും നടിയുടെ പരാതിയിലുണ്ട്.