പാട്ന:ബിഹാറില്‍ നിന്ന് കാണാതായ ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിലായിരുന്നു.സംഭവത്തിന് പിന്നാലെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ദനാപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പൂജാരിയായിരുന്ന മനോജ് കുമാറിനെ കഴിഞ്ഞ ആറ് ദിവസമായി കാണാതായിരുന്നു. വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോയ മനോജിനെ കാണാതാവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ സഹോദരൻ അശോക് കുമാര്‍ ഷാ ബിജെപിയുടെ മുൻ ഡിവിഷൻ പ്രസിഡന്റാണ്.
ശനിയാഴ്ച ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നാണ് മനോജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ട്. പിന്നാലെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പോലീസിന്റെ അനാസ്ഥ ആരോപിച്ച് ബഹളം വച്ചു. സംഘര്‍ഷത്തിനിടെ നാട്ടുകാര്‍ പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിന് തീയിടുകയും ചെയ്തു. പൊലീസ് ആകാശത്തേക്ക് വെടിവെച്ച് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു.