കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ തനിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി എസ്‌എഫ്‌ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.ഗസ്റ്റ്ഹൗസില്‍നിന്ന് പുറത്തേയ്ക്ക് ഇറങ്ങിവന്ന ശേഷമായിരുന്നു ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. ബാനറുകള്‍ നീക്കം ചെയ്യാത്തത് എന്താണെന്ന് ചോദിച്ചുകൊണ്ട് ഗവര്‍ണര്‍ പൊലീസിനോട് ക്ഷോഭിച്ചു. ഇതിന് പിന്നാലെ ഗവര്‍ണര്‍ തിരികെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.
“സംഘി ചാന്‍സിലര്‍ ഗോ ബാക്ക്’ എന്നതടക്കമുള്ള ബാനറുകളാണ് ഗവര്‍ണര്‍ക്കെതിരേ എസ്‌എഫ്‌ഐ സ്ഥാപിച്ചിരുന്നത്. ഗവര്‍ണര്‍ എത്തുന്നതിന് മുമ്പേ സ്ഥാപിച്ചിരുന്ന ബാനറുകൾ ഇവിടെ നിന്ന് നീക്കം ചെയ്യാതിരുന്നതോടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായത്.
എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ ശനിയാഴ്ച വൈകുന്നേരം കാമ്പസിലെത്തിയത്. പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേ സമയം ഇന്ന് വിവാഹ ചടങ്ങിൽ മാത്രമാണ് പങ്കെടുക്കുന്നത് എന്നതിനാൽ തന്നെ ഗവർണർക്ക് എതിരെ പ്രതിഷേധിക്കേണ്ട എന്ന നിലപാടിലാണ് എസ് എഫ് ഐ