മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യക്കടുത്ത ബല്‍പ വനമേഖലയില്‍ ഗുട്ടഗരു-ബല്‍പ പാതക്കരികില്‍ 28 കുരങ്ങുകളുടെ ജഡം കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.പരിസരത്ത് എവിടെയോ നിന്ന് വിഷം കൊടുത്ത് കൊന്നശേഷം തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. മാരിയപ്പ പറഞ്ഞു.എനെക്കല്ലുവിലെ വനം വകുപ്പ് നഴ്സറിയില്‍ വെറ്ററിനറി സര്‍ജന്മാരുടെ സംഘം കുരങ്ങുകളുടെ പോസ്റ്റ് മോര്‍ട്ടം നടത്തി. വൃക്കകളും മറ്റു ആന്തരിക അവയവങ്ങളും വിദഗ്ധ പരിശോധനക്ക് മഡിവാളയിലെയും ബംഗളൂരുവിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചു. വനമേഖലയിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചുവരുകയാണെന്ന് മാരിയപ്പ അറിയിച്ചു. വന്യമൃഗ സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
