ബംഗളൂരു: ലിംഗനിർണയത്തിനും നിയമവിരുദ്ധ ഗർഭച്ഛിദ്രത്തിനും കൂട്ട് നിന്നു എന്ന കേസിൽ രണ്ട് നഴ്‌സുമാർ, ഒരു ലാബ് ടെക്‌നീഷ്യൻ, ഒരു തൂപ്പുകാരി എന്നിവരെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ചവറ്റുകുട്ടയിൽ പെൺഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഒന്‍പതോളം ഭ്രൂണങ്ങളെ ആശുപത്രി നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തിയതായി പോലീസ് അറിയിച്ചു.
ജില്ലാ നോഡൽ ഓഫീസർ ഡോ.മഞ്ജുനാഥ് ഡിസംബർ അഞ്ചിന് എസ്പിജി ആശുപത്രിയിലും ഡയഗ്നോസ്റ്റിക് സെന്ററിലും നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ അനധികൃത അൾട്രാ സ്കാനിംഗ് യന്ത്രം കണ്ടെത്തുകയായിരുന്നു. അന്വേഷിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് യന്ത്രം പഴയതാണെന്നും അത് ഉപയോഗിക്കുന്നില്ലെന്നുമാണ്.
എന്നാല്‍ ആശുപത്രിയിലെ ജീവനക്കാർ സംശയാസ്പദമായ രീതിയിൽ പെരുമാറിയത് ആശുപത്രിയിൽ സൂക്ഷ്മപരിശോധന നടത്തുന്നതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. മെഷീൻ പിടിച്ചെടുക്കാൻ ഡിസംബർ 13ന് ഉദ്യോഗസ്ഥൻ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴാണ് സംഘം ചവറ്റുകുട്ടയ്ക്കുള്ളിൽ പെൺഭ്രൂണം മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിലെ മുഖ്യപ്രതിയായ ഡോ.ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി, ഡോക്ടർ ഒളിവിലാണ്. ഗൈനക്കോളജിസ്റ്റ് അല്ലാതിരുന്നിട്ടും ഡോക്ടർ രോഗികളെ (ഗർഭിണികളെ) ചികിത്സിക്കാറുണ്ടായിരുന്നു. ഡോക്ടറെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.