ചോമു അമ്മയുടെ പ്രാര്‍ഥന വെറുതെയായില്ല; 37 വര്‍ഷം മുമ്പ് കാണാതായ മകന്‍ തിരിച്ചെത്തി

കാസര്‍കോട്: കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിത യാത്ര മുന്നോട്ടു പോകുമ്പോഴും ചട്ടഞ്ചാല്‍ സ്വദേശിനിയായ ചോമു അമ്മയ്ക്ക് ഒരു ആഗ്രഹം മാത്രമേ ഉള്ളൂ. 23 ാം വയസില്‍ കാണാതായ മകനെ ഒരു നോക്ക് കാണണം. അതിനായി പ്രാര്‍ഥന നടത്താത്ത ദിനങ്ങളില്ല. വിളിച്ചു പറയാത്ത ദൈവങ്ങളില്ല. സമീപത്തെ ഗുളികന്‍ ദേവസ്ഥാനത്തെ മരത്തിന് മുന്നില്‍ എന്നും തന്റെ പ്രാര്‍ഥന അറിയിക്കും. എല്ലാവരും മരിച്ചെന്ന് വിധിയെഴുതിയിട്ടും കണ്ണീരുമായി ആ അമ്മ കാത്തിരുന്നു. ‘മകനെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിത്തരണേ ഭഗവാനേ’യെന്ന് ദിവസവും കണ്ണീരൊഴുക്കിയുള്ള പ്രാര്‍ഥനയുമായാണ് ഇക്കാലമത്രയും ഈ അമ്മ തള്ളിനീക്കിയത്. 37 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമമായി. ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആ മകന്‍ അമ്മയെ തേടിയെത്തി. വീട്ടിലെത്തിയ മകന്‍ സദാനന്ദനെ(60) കണ്ടപ്പോള്‍ ആദ്യം ചോമു അമ്മയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഇത് കേട്ട് സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാത പകച്ചുനില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട മകനെ ചോമു അമ്മ ചേര്‍ത്തുനിര്‍ത്തി സന്തോഷം പ്രകടിപ്പിച്ചു. സന്തോഷത്തോടെ കെട്ടിപ്പിടിച്ചപ്പോള്‍ ഇരുവരുടെയും കണ്ണുകളില്‍ നിന്ന് സന്തോഷ കണ്ണുനീര്‍ പൊഴിഞ്ഞു. അത്രയേറെ വികാരനിര്‍ഭരമായിരുന്നു ആ പുന:സമാഗമം. അമ്മക്കൊപ്പം നഷ്ടപ്പെട്ട ‘നിധി’ കണ്ടെടുത്തതിന്റെ ആഹ്ലാദത്തിലാണ് സഹോദരന്‍ ശിവനും. 1986 ലാണ് സദാനന്ദനെ ഗോവയില്‍ വച്ച് കാണാതാകുന്നത്. തൊഴിലന്വേഷിച്ചു പോയ സദാനന്ദനെകുറിച്ച് പിന്നീട് ഒരുവിവരവും വീട്ടുകാര്‍ക്ക് ലഭിച്ചില്ല. പൊലീസിനും പരാതി നല്‍കിയിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പലസ്ഥലങ്ങളിലും പല തൊഴിലെടുത്തും ജീവിച്ച സദാനന്ദന്‍ ഒടുവില്‍ വീട്ടുകാരെ തേടി പുറപ്പെടുകയായിരുന്നു. ചട്ടഞ്ചാല്‍ പള്ളിക്ക് സമീപം ആണ് തന്റെ വീട് എന്ന ഓര്‍മയുണ്ട്. ആ ലക്ഷ്യം വച്ച് നാട്ടിലെത്തിയ സദാനന്ദന് വീട് കണ്ടെത്താനായില്ല. ഒടുവില്‍ മുന്നില്‍ പെട്ടത് ഇളയ സഹോദരനായ ശിവന്റെ മുന്നില്‍. ജേഷ്ഠനെ തിരിച്ചറിയാതെ അനുജനും. ശിവന് മൂന്നു വയസുള്ളപ്പോഴാണ് ജേഷ്ഠനെ കാണാതായത്. പിതാവിനെ കുറിച്ചും മാതാവിനെക്കുറിച്ചു സദാനന്ദന്‍ ആരാഞ്ഞപ്പോള്‍, നിങ്ങളാരാണെന്ന് ശിവന്‍ ചോദിച്ചു. അപ്പോഴാണ് അവരുടെ മകനാണെന്ന് വ്യക്തമാക്കിയത്. കണ്ണീരുമായി കഴിയുന്ന അമ്മയെ വിവരമറിയിക്കാന്‍ അപ്പോള്‍തന്നെ വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു. സദാനന്ദന്റെ പിതാവ് മായിലനും നാലുസഹോദരങ്ങളും നേരത്തെ മരണപ്പെട്ടിരുന്നു. അമ്മയെ കാണണമെന്ന ഉള്‍വിളിയാണ് വീട്ടിലേക്ക് വരാന്‍ കാരണമായതെന്ന് സദാനന്ദന്‍ വീട്ടുകാരോട് പറഞ്ഞു. എന്റെ പ്രാര്‍ഥന ദൈവം കേട്ടുവെന്ന് ചോമു അമ്മയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page