കാസര്‍കോട് സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ ബീച്ചില്‍ മുങ്ങിമരിച്ചു

മംഗളൂരു: കാസര്‍കോട് സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ ഉള്ളാള്‍ സോമേശ്വര്‍ ബീച്ചില്‍ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ അഡ്ക സ്വദേശി ശേഖരന്റെ മകന്‍ യശ്വിത് (18), കുഞ്ചത്തൂര്‍ മജല്‍ സ്വദേശി ജയേന്ദ്രയുടെ മകന്‍ യുവരാജ് (18) എന്നിവരാണ് മരിച്ചത്. സോമേശ്വരയിലെ പരിജ്ഞാനന്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ കൊമേഴ്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ യശ്വിത്തും യുവരാജും ക്ലാസുകള്‍ കഴിഞ്ഞതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ശനിയാഴ്ച ഉച്ചയ്ക്ക് സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ക്ഷേത്രത്തിലെ ഉച്ചഭക്ഷണം കഴിച്ച ശേഷം സംഘം ബീച്ചിലേക്ക് പോവുകയായിരുന്നു. മൂന്നുമണിക്ക് ആറ് വിദ്യാര്‍ത്ഥികളും അടുത്തുള്ള പെട്ടിക്കടയില്‍ നിന്ന് ലഘുഭക്ഷണവും കഴിച്ച് അലിമാക്കല്ലിനടുത്തുള്ള കടല്‍ കാണാന്‍ എത്തിയിരുന്നു. സോമേശ്വരയിലെ രുദ്രപാഡെയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് അലിമാക്കല്ല് കടല്‍ തീരം. പാറക്കെട്ടുകള്‍ക്കിടയിലെത്തിയ യശ്വിത്തും യുവരാജും കടല്‍ വെള്ളത്തിലേക്ക് ഇറങ്ങിയിരുന്നു. അതിനിടെ ഒരു തിരമാലയില്‍ പെട്ട് ഇരുവരും കടലിലേക്ക് വീണു. ഒപ്പം വന്നിരുന്ന നാല് സഹപാഠികള്‍ സമീപത്തെ ഷെഡില്‍ നിന്ന് ട്യൂബ് ഉപയോഗിച്ച് അവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വിദ്യാര്‍ഥികളുടെ വിവരത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രി വൈകിയും മൃതദേഹം കണ്ടെത്താനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ അതേ പ്രദേശത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സന്ധ്യയോടെ നാട്ടിലെത്തിക്കും. സോമേശ്വരയ്ക്കടുത്തുള്ള ബീച്ചില്‍ ഇതിനകം തന്നെ നിരവധി പേര്‍ കടലില്‍ വീണ് മരിച്ചിട്ടുണ്ട്. പാറക്കെട്ടുകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടായിട്ടും വിദ്യാര്‍ഥികളും വിനോദസഞ്ചാരികളും അപകടാവസ്ഥ അവഗണിച്ച് ജീവന്‍ പണയപ്പെടുത്തി കടലില്‍ ഇറങ്ങുന്നത് പതിവാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page