പണം നല്‍കിയിട്ടും ഫ്‌ളാറ്റ് നല്‍കിയില്ല; തങ്ങളുടെ 30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മലയാളി ദമ്പതികള്‍

മംഗളൂരു: ആവശ്യപ്പെട്ട പണം നല്‍കിയിട്ടും അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ളാറ്റ് ലഭിച്ചില്ലെന്നും തങ്ങളുടെ 30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മലയാളി ദമ്പതികള്‍. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി സ്വദേശികളായ റുഖിയാബി മൂടമ്പയില്‍, മുഹമ്മദ് അലി എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മംഗളൂരു ജെപ്പു സ്വദേശികളും കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പാര്‍ട്ണറുമായ അഷ്റഫ് ഹസനെതിരെയും മുഹമ്മദ് സലാമിനെതിരെയുമാണ് പാണ്ഡേശ്വരം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജെപ്പു ഷാദി മഹലിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ ഫ്‌ളാറ്റ് നല്‍കാമെന്ന് ഇരുവരും ദമ്പതികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതു പ്രകാരം കമ്പനിയെ വിശ്വസിച്ച ദമ്പതികള്‍ 2015ല്‍ 31,75,500 രൂപയ്ക്ക് ഒന്നാം നിലയിലെ ഫ്‌ലാറ്റ് ബുക്ക് ചെയ്തിരുന്നു. 2017 ല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഇരുവരും ഉറപ്പുനല്‍കിയിരുന്നു. കമ്പനി പാര്‍ട്ണര്‍ ആവശ്യപ്പെട്ടത് പ്രകാരം ദമ്പതികള്‍ ചെക്ക് വഴി 20 ലക്ഷം രൂപയും നേരിട്ട് 10 ലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. ആദ്യം തരാമെന്ന് സമ്മതിച്ചെങ്കിലും തീരുമാനം വൈകിപ്പിച്ചു. പലതവണ കണ്ടിട്ടും ഉടന്‍ പണം തിരിച്ചുതരുമെന്ന ഉറപ്പാണ് ലഭിച്ചത്. കൂടുതല്‍ ഗൗരവത്തോടെ സമീപിച്ചതോടെ 10 ലക്ഷം രൂപയുടെ മൂന്ന് ചെക്കുകള്‍ നല്‍കി. ഇതുമായി ബാങ്കിലെത്തിയപ്പോഴാണ് കള്ളചെക്കാണെന്ന് മനസിലായത്. ഇതുചോദ്യം ചെയ്തപ്പോള്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പാണ്ഡേശ്വര്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page