മംഗളൂരു: അമ്മയും മൂന്ന് മക്കളുമടക്കം ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉഡുപി മൽപെ പൊലീസ് സ്‌റ്റേഷന് പരിധിയിൽ വരുന്ന കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് സംഭവം.വീട്ടമ്മയായ ഹസീന (46), മക്കളായ അഫ്നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്.ക്രൂരമായി ആക്രമിക്കപ്പെട്ട ഭർതൃമാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 8.30ക്കും 9 നും ഇടയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ വീട്ടമ്മയുമായി വാക്ക് തർക്കത്തിൽ ഏർപെടുകയും ക്രൂരമായി കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെള്ള കുപ്പായവും വെള്ള മുഖംമൂടിയും ധരിച്ചെത്തിയ ആളാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷയിൽ എത്തിയ കൊലയാളി 15 മിനിറ്റിനുള്ളിൽ കൃത്യം നടത്തി സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായാണ് പൊലീസ് നൽകുന്ന സൂചന. കൊലയാളിയെന്ന് സംശയിക്കുന്നയാൾ എത്തിയ ഓട്ടോറിക്ഷയും ഇതിന്‍റെ ഡ്രൈവറെയും കണ്ടെത്തിയിട്ടുണ്ട്. ഇയാളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. മരിച്ച ഹസീനയുടെ ഭർത്താവ് നൂർ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. അഫ്‌നാൻ എയർ ഇൻഡ്യ കംപനിയിലെ ജീവനക്കാരനാണ്. ഐനാസ് ലോജിസ്റ്റിക്‌സ് സ്ഥാപനത്തിൽ ജോലി നോക്കി വരികയാണ്. അസിം ഉഡുപ്പി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.നാടിനെ ഞെട്ടിച്ച ക്രൂരകൃത്യത്തിന് പിന്നിലെ കാരണം എന്തെന്ന് ഇനിയും ചുരുളഴിഞ്ഞിട്ടില്ല. അക്രമിക്കായി അന്വേഷണം വിപുലമാക്കിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മോഷണത്തിന് എത്തിയതാണോ അക്രമി എന്നതടക്കം എല്ലാ കാര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
