കണ്ണൂർ: എ.ഐ ക്യാമറയെ അവഗണിച്ച് 150ലേറെ തവണ നിയമലംഘനം നടത്തുകയും, ക്യാമറയെ നോക്കി കൊഞ്ഞനം കുത്തി അപഹാസ്യമായ ആംഗ്യങ്ങള്‍ കാട്ടുകയും ചെയ്ത യുവാവിന് 86,500 രൂപ പിഴ വിധിച്ച് മോട്ടോര്‍ വാഹന വകുപ്പ്.യുവാവിന്റെ ലൈസന്‍സും മോട്ടോര്‍വാഹന വകുപ്പ് റദ്ദ് ചെയ്തിട്ടുണ്ട്.
കണ്ണൂരിലെ പഴയങ്ങാടിയില്‍ സ്ഥാപിച്ച എ.ഐ ക്യാമറയിലാണ് യുവാവിന്റെ നിയമലംഘനം തുടര്‍ച്ചയായി പതിഞ്ഞത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചിരുന്ന യുവാവ്, എ.ഐ ക്യാമറ ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുകയും പരിഹാസം പൊഴിക്കുന്ന ചിഹ്നങ്ങള്‍ കാണിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് മൊബൈലില്‍ അയച്ചെങ്കിലും പിഴയടക്കാതെ ആൾ മുങ്ങി നടക്കുകയായിരുന്നു. പിന്നീടും നിയമലംഘനം തുടർന്നു.ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ തേടി വീട്ടിലെത്തിയത്. വിവരങ്ങള്‍ കേട്ടതോടെ യുവാവ് മാപ്പു പറയുകയും നിയമ നടപടിയില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇളവുകളും നല്‍കാനാവില്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, നിയമ ലംഘനം ആവര്‍ത്തിച്ചതിന് യുവാവിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും മൂന്നുപേരുമായി ബൈക്കില്‍ യാത്ര ചെയ്തതിനും പിന്‍സീറ്റിലെ യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതിനുമാണ് കൂടുതലായും യുവാവിന് പിഴ ലഭിച്ചത്. ഇത്തരത്തില്‍ മൂന്നു മാസത്തനിടെ 150ലധികം തവണയാണ് പഴയങ്ങാടിയിലെ എഐ ക്യാമറയില്‍ യുവാവ് കുടുങ്ങിയത്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)