പത്തനംതിട്ട: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് പത്തനംതിട്ടയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം വളർത്തിയതിന് റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പത്തനംതിട്ടയിൽ കേസ് എടുത്തത്. എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. റിവ തോളൂർ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈൽ നിരീക്ഷിച്ച് വരുകയാണ് പൊലീസ്. എൻ.ഐ.എ യും, എൻ.എസ്.ജിയും കളമശ്ശേരിയിലെ സംഭവ സ്ഥലത്ത് വിശദമായി പരിശോധന നടത്തി.ഫോറൻസിക്ക് വിഭാഗവും, പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. ഐഇഡി പരിശീലനം ലഭിച്ചോയെന്നറിയാൻ പൊലീസ് ഇന്ന് വിശദമായി പ്രതിയെ ചോദ്യം ചെയ്യും.യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും മാർട്ടിൻ മൊഴി നൽകി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നും പ്രതി വ്യക്തമാക്കി. സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിൻ ബോക്സിൽ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നൽകി. എല്ലാ കവറുകളും കസേരകളുടെ അടിഭാഗത്താണ് വച്ചതെന്നും ഇയാൾ വ്യക്തമാക്കി. ഇയാളുടെ വിദേശ ബന്ധങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
