തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ടുപേർക്ക് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കന്നുകാലിയിൽ നിന്ന് രോഗം പകർന്നുവെന്നാണ് കരുതപ്പെടുന്നത്. അസുഖം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കന്നുകാലികളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരാറുള്ളത്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങളെ തുടർന്ന് ആദ്യം മകനാണ് ചികിത്സ തേടിയത്. തുടർന്ന് അച്ഛനും രോഗം സ്ഥിരീകരിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ല. കുറച്ച് ആഴ്ചകള്‍ കൊണ്ട് ബ്രൂസെല്ലോസിസ് ഭേദമാകാറുണ്ട്. സംസ്ഥാനത്ത് മുമ്പും ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ചവരുടെ
മരണനിരക്ക് 2% ആണ് എന്നാണ് അധികൃതർ പറയുന്നത്.
എന്താണ് ബ്രൂസെല്ലോസിസ്!
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ കഴിയുന്ന ബ്രുസെല്ല എന്ന ബാക്ടീരിയയാണ് ബ്രൂസെല്ലോസിസ് എന്ന രോഗത്തിന് കാരണം. തിളപ്പിക്കാത്തതോ, പാസ്ചറൈസ് ചെയ്യാത്തതോ ആയ പാല്‍ ഉത്പന്നങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയാണ് ഈ രോഗം ഉണ്ടാകുന്നത്. വായുവിലൂടെയോ രോഗബാധയുള്ള മൃഗങ്ങളിലൂടെയോ മനുഷ്യരിലേക്ക് ഈ ബാക്ടരീയ എത്തിപ്പെടാം.
ആന്റിബയോട്ടിക്ക് ഉപയോഗിച്ച് രോഗം ഭേദമാക്കാന്‍ കഴിയും. ആഴ്ചകള്‍ മുതല്‍ മാസം വരെ ചികിത്സ നീളം. രോഗം വീണ്ടും വരാനുള്ള സാധ്യതയും ഉണ്ട്.
പാല്‍ ഉത്പന്നങ്ങള്‍ നേരിട്ട് ഉപയോഗിക്കാതെ തിളപ്പിച്ച് കഴിക്കുന്നതിലൂടെയും മൃഗങ്ങളുമായി ഇടപഴകുമ്പോഴും ലാബില്‍ ജോലി ചെയ്യുമ്പോഴും മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാം.
പെട്ടെന്ന് ഉയര്‍ന്ന പനി, പേശി വേദന, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം.