ചണ്ഡിഗഡ്: തിങ്കളാഴ്ച നടക്കുന്ന ബ്രജ്മണ്ഡൽ ജലാഭിഷേകയാത്രയുടെ മുന്നോടിയായി നു ഹ് ജില്ലയിൽ ഞായറാഴ്ച സന്ധ്യക്ക് ആറു മണി മുതൽ തിങ്കളാഴ്ച സന്ധ്യയക്ക് ആറു മണി വരെ ഇൻ്റർനെറ്റ് സർവീസ് നിറുത്തി വച്ചു. കഴിഞ്ഞ വർഷം ഘോഷയാത്രയ്ക്കു നേരെയുണ്ടായ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണിത്. അക്രമത്തിൽ അന്നു രണ്ടു ഹോം ഗാഡുകൾ കൊല്ലപ്പെടുകയും പൊലീസുകാരുൾപ്പെടെ 15 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഘോഷയാത്രയുടെ ഭാഗമായി 2500 പൊലീസുകാരെ സുരക്ഷാ സന്നാഹത്തിനായി നിയോഗിച്ചു. ഘോഷയാത്ര കടന്നു പോവുന്ന വഴികൾ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഡ്രോണുകളും സജ്ജീകരിച്ചിട്ടുണ്ട്. തെറ്റായ വാർത്തകളും കുപ്രചരണങ്ങളും തടയുന്നതിൻ്റെ ഭാഗമായി സോഷ്യൽ മീഡിയകളായ വാട്സ്ആപ്പ്, ഫേസ് ബുക്ക്, ടിറ്റർ എന്നിവ ഒരു ദിവസത്തേക്കു നിരോധിച്ചു. ഞായറാഴ്ച നു ഹ് ജില്ലയിൽ എസ്.പി.യുടെ നേതൃത്വത്തിൽ ഫ്ലാഗ് മാർച്ച് നടന്നു. അതേസമയം ആൾ ഇൻഡ്യ ഇമാം ഓർഗനൈസേഷൻ ചെയർമാൻ ഡോ.ഇമാം ഉമർ അഹമ്മദ് ഇല്യാസി നൽഹാർ മഹാദേവക്ഷേത്രം സന്ദർശിച്ചു. സമാധാനം കാത്തു സൂക്ഷിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. അരാ വല്ലി മലമ്പ്രദേശങ്ങളിൽ പൊലീസ് തിരച്ചിൽ തുടരുന്നുണ്ട്. നൂഹിലെ നൽഹാർ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ജിരക്ഷേത്രം വഴി സിംഗാറിലാണ് സമാപിക്കുന്നത്. ഡോഗ് സ്ക്വാഡ്, സൈന്യം, പാരാമിലിറ്ററി ഫോഴ്സുകളായ സി.ആർ.പി.എഫ്, ആർ.എ.എഫ് -വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.