സുജന്‍ എം.എസ്
ഹൂസ്റ്റണ്‍, ടെക്സസ്: കോപ്പ-അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യമത്സരത്തില്‍ അര്‍ജന്റീന, ഇക്വഡോറിനെ 4-2നു തോല്‍പ്പിച്ച് സെമിഫൈനലില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1 ഗോളുകള്‍ക്ക് സമനില പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന 4-2 സ്‌കോറിന് കോപ്പ-അമേരിക്ക ചാമ്പ്യന്‍ഷിന്റെ സെമി ഫൈനലില്‍ എത്തിയത്. ഇന്നലെ രാത്രി ഹൂസ്റ്റനിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തിന് ഗാലറി നിറഞ്ഞു കവിഞ്ഞ് ലോകമാസകലമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു. തുടക്കത്തില്‍ തന്നെ അര്‍ജന്റീന കളിയില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും ആദ്യ അവസരം ഇക്വഡോറിനായിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ ആരാധകര്‍ ഗാലറികളെ ആരവങ്ങള്‍ കൊണ്ട് ഇളക്കിമറിക്കുന്നതിനിടയില്‍ 35-ാം മിനുറ്റില്‍ അര്‍ജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസ് പെനാല്‍റ്റി ബോക്സിലൂടെ ആദ്യ ഗോളടുത്തു. ഇതിനിടയില്‍ ഇക്വഡോര്‍ അവര്‍ക്ക് ലഭിച്ച രണ്ട് സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കുകയും ചെയ്തു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇക്വഡോര്‍ അര്‍ജന്റീനയുടെ ഗോള്‍ മുഖത്ത് ഇരച്ചുകയറി. സ്റ്റേഡിയത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ അവര്‍ 91-ാം മിനുട്ടില്‍ അര്‍ജന്റീനയുടെ ഗോള്‍ വല ചലിപ്പിച്ചു. സ്‌കോര്‍: 1-1 സ്ഥാപിച്ചു.
ഇക്വഡോറിന്റെ റോഡ്രിഗസിൻ്റെ മിന്നല്‍ ഷോട്ട് അര്‍ജന്റീനയുടെ ഗോള്‍ വലയില്‍ ഇടിച്ചു കയറുകയായിരുന്നു. പിന്നീട് നടന്ന പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ മെസ്സിയുടെ ആദ്യ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്ത് പോയി. സ്റ്റേഡിയം സംഭ്രമിച്ചു നില്‍ക്കെ പിന്നീട് ഇരച്ചെത്തിയ ഇക്വഡോറിന്റെ രണ്ട് ഷോട്ടുകളെ അര്‍ജന്റീനിയന്‍ ഗോള്‍ കീപ്പര്‍ എമി മാർട്ടിനെസ് തടഞ്ഞ് നിര്‍ത്തി.
ഒടുവില്‍ അര്‍ജന്റീനയുടെ നിക്കോളാസ് ഒട്ടമെൻഡി അഞ്ചാമത്തെ ഷൂട്ട് ഔട്ട് ഗോളാക്കിയതോടെ സ്‌കോര്‍ നില 4-2ല്‍ എത്തി. അര്‍ജന്റീന സെമി ഫൈനലിലേക്ക് കടന്നു.