തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. നീലേശ്വരം കാലിച്ചാമരം കുഞ്ഞിപ്പാറ സ്വദേശി മേലെക്കണ്ടി വീട്ടിൽ ബാലകൃഷ്ണൻ (62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സന്ദർശകരെ കയറ്റാനായി ആനയെ തട്ടിനോട് ചേർത്തു നിർത്തിയപ്പോഴാണ് സംഭവം. തട്ടിൽ നിന്നാണ് സന്ദർശകർ ആനപ്പുറത്ത് കയറുന്നത്. ഈ സമയം രണ്ടാം പാപ്പൻ ആനയുടെ കാൽ ചുവട്ടിൽ ആയിരുന്നു. ആന പാപ്പാനെ ചവിട്ടിയശേഷം തുമ്പിക്കൈ കൊണ്ട് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിൽ വച്ചാണ് സംഭവം.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകും. വിവരമറിഞ്ഞ് ബന്ധുക്കൾ ഇടുക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കുഞ്ഞിപ്പാറയിലെ പരേതനായ ശങ്കരൻ പാറു ദമ്പതികളുടെ മകനാണ്.ഭാര്യ യശോദ.മക്കൾ ശ്രീജ, റീജ. മരുമക്കൾ: ഗോപി (ബാനം), സെൽവരാജ് (പാണത്തൂർ). സഹോദരങ്ങൾ: പുഷ്പരാജൻ (പുല്ലുമല) ചന്ദ്രൻ (മൂന്ന് റോഡ് മടിക്കൈ ).