ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് വെട്ടിക്കൊലപ്പെടുത്തിയത് ബന്ധുവിനെ; പ്രതി ഒളിവില്‍ പോയി

ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ബന്ധുവായ യുവാവ് ആശുപത്രിയില്‍ മരിച്ചു. കോട്ടയം വടവാതൂരിലാണ് സംഭവം. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ വടവാതുര്‍ കുരിശിന് സമീപം ആയിരുന്നു സംഭവം. കൊല്ലപ്പെട്ട രഞ്ജിത്ത് ശനിയാഴ്ച സുഹൃത്തിനൊപ്പം വടവാതുര്‍ കുരിശിന് സമീപം ബസിറങ്ങിവരികയായിരുന്നു. മുന്നോട്ട് നടന്നുപോകുമ്പോള്‍ വഴിയില്‍ പതിയിരുന്ന അജേഷ് ആയുധവുമായി ആക്രമിക്കുകയായിരുന്നു. റിജോയെ അജേഷ് വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് രഞ്ജിത്തിനെയും ആക്രമിച്ചത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാല്‍ നിലത്തുവീണ രഞ്ജിത്തിനെ അജേഷ് പിന്നെയും ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അജേഷ് ഓടി രക്ഷപ്പെട്ടു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജേഷ് സംശയ രോഗിയാണെന്നാണ് പൊലീസ് പറയുന്നത്. ഭാര്യക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടിലുള്ള പലരോടും ഇയാള്‍ തര്‍ക്കിച്ചിരുന്നു. സമാനമായ മാനസിക അവസ്ഥയിലാണ് ഇന്നലെയും ഇയാള്‍ ആക്രമണം അഴിച്ചുവിട്ടത്. റിജോയെ കൊല്ലാനാണ് പദ്ധതിയിട്ടത്. അജേഷിന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. സംശയ രോഗത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മണര്‍കാട് പൊലീസ് അന്വേഷണം ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page