സമ്മാനം നല്‍കാനെന്ന വ്യാജേന കാമുകന്‍ വിവാഹ പന്തലില്‍; വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു

രാജസ്ഥാനിലെ ഭില്‍വാരയില്‍ വധുവിന്റെ മുന്‍ കാമുകന്‍ വിവാഹ പന്തലിലെത്തി വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. വിവാഹസമ്മാനം നല്‍കാനെന്ന വ്യാജേന എത്തി അക്രമം നടത്തുകയായിരുന്നു. തലപ്പാവ് ധരിച്ച വരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിന്നീട് അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റിലായി. മെയ് 12ന് രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയിലെ ഉഞ്ച ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കൃഷ്ണ- മഹേന്ദ്ര എന്നിവരുടെ വിവാഹാഘോഷ ചടങ്ങിനിടെയാണ് സംഭവം നടന്നത്. വിവാഹ വേദിയിലെത്തിയ ഉഞ്ച സ്വദേശിയായ ശങ്കര്‍ലാല്‍ ഭാരതി സ്റ്റേജിലെത്തി വധുവിന് സമ്മാനം നല്‍കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വരനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ വധുവും ബന്ധുക്കളും ആക്രമണത്തെ തടഞ്ഞു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചതോടെ കല്യാണ വേദിയിലേക്ക് പൊലീസ് എത്തുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു. പൊലീസ് എത്തിയതോടെ പ്രതികളും കൂട്ടാളികളും സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. വരനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിരുന്നു.
ശങ്കര്‍ലാലും വധു കൃഷ്ണയും മുമ്പ് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവെന്നും ഇതാണ് വിവാഹവേദിയിലേക്കെത്തിച്ച ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. അതേസമയം, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശങ്കര്‍ലാല്‍ ഭാരതിയേയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page